SignIn
Kerala Kaumudi Online
Friday, 26 April 2024 9.41 PM IST

ജില്ലയിൽ കെ റെയിൽ കല്ലിടൽ 30 മുതൽ

kk

പത്തനംതിട്ട: ജില്ലയിൽ കെ റെയിൽ കല്ലിടൽ 30ന് ആരംഭിക്കും. ആറൻമുള പഞ്ചായത്തിലെ നീർവിളാകത്ത് കല്ലിടൽ തുടങ്ങാൻ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. ദിവസവും ഒരു കിലോമീറ്റർ പ്രദേശത്ത് കല്ലുകൾ സ്ഥാപിക്കും.

ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കല്ലിടൽ തീയതി പ്രഖ്യാപിച്ചത്. കളമശേരി ആസ്ഥാനമായ സ്വകാര്യ ഏജൻസിയാണ് കല്ലിടുന്നതിന് കരാറെടുത്തിരിക്കുന്നത്.

കെ റെയിൽ കടന്നുപോകുന്ന തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, പൊലീസ് ഉദ്യോഗസ്ഥർ, കെ റെയിൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. യു.ഡി.എഫ്, ബി.ജെ.പി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ എന്നിവർ ജനകീയ പ്രതിഷേധം മറികടന്ന് പദ്ധതി നടപ്പാക്കാനാവില്ലെന്ന് യോഗത്തിൽ അറിയിച്ചു. കളക്ടർ വിളിച്ചതുകൊണ്ടാണ് യോഗത്തിന് എത്തിയതെന്ന് അവർ പറഞ്ഞു. പദ്ധതിയെപ്പറ്റി ജനങ്ങളിൽ ബോധവത്കരണം നടത്തണമെന്നായിരുന്നു റവന്യു, കെ റെയിൽ ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചത്. വാർഡ് തലങ്ങളിൽ ജനങ്ങളെ വിളിച്ചുകൂട്ടി പദ്ധതിയുടെ പ്രയോജനവും ഭൂമി വിട്ടുകൊടുക്കുമ്പോൾ കിട്ടുന്ന നഷ്ടപരിഹാരത്തെക്കുറിച്ചും ബോധവത്കരിക്കണം.

എന്നാൽ, ഏതൊക്കെ പ്രദേശങ്ങളിലാണ് കല്ലിടാൻ പോകുന്നതെന്ന് കെ റെയിൽ പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കിയില്ല. ജില്ലയിൽ എത്ര സ്ഥലങ്ങളിൽ കല്ലിടുമെന്നോ വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും കണക്കുകളോ വിശദീകരിച്ചില്ല. അര മണിക്കൂർ നീണ്ട യോഗത്തിൽ തദ്ദേശ സ്ഥാപന പ്രതിനിധികൾ ജനങ്ങളുടെ പ്രതിഷേധവും അശങ്കകളും അറിയിച്ചു. ജനങ്ങൾക്കാെപ്പമേ നിൽക്കുവെന്ന് യു.ഡി.എഫ്, ബി.ജെ.പി പ്രതിനിധികൾ പറഞ്ഞു.

പ്രളയ മേഖലയിൽ തുടക്കം

ജില്ലയിൽ കല്ലിടൽ ആരംഭിക്കുന്നത് പ്രളയബാധിത സ്ഥലങ്ങളിൽ. ആറൻമുളയിലെ നീർവിളാകവും ആറാട്ടുപുഴയും പ്രളയത്തിൽ മുങ്ങിയ പ്രദേശങ്ങളാണ്. കനത്ത മഴക്കാലത്ത് നദികളും തോടുകളും കരകവിഞ്ഞൊഴുകി വെള്ളം നിറഞ്ഞു കിടക്കുന്നത് ഇവിടെയാണ്.

21 കിലോമീറ്റർ, 128 കെട്ടിടങ്ങൾ

കെ റെയിലിന്റെ കണക്ക് പ്രകാരം ജില്ലയിൽ 21കിലോമീറ്ററിലാണ് പദ്ധതി കടന്നുപോകുന്നത്. വീടുകളടക്കം 128 കെട്ടിടങ്ങൾ പൊളിച്ചു നീക്കേണ്ടിവരും. എന്നാൽ, ബഫർ സോൺ അടക്കം ഇതിലും വലിയ ഭൂപ്രദേശം ഏറ്റെടുക്കേണ്ടിവരുമെന്നാണ് പ്രതിഷേധ രംഗത്തുള്ളവർ പറയുന്നത്.

കെ റെയിലിന് ഭൂമി ഏറ്റെടുക്കുന്നത് സർക്കാർ കണക്ക് പ്രകാരം

44.7170 ഹെക്ടർ

അടൂർ താലൂക്കിൽ

കട‌മ്പനാട് 2.3013 ഹെക്ടർ

പള്ളിക്കൽ 9.3622 ഹെ.

പന്തളം 1.8563 ഹെ.

കോഴഞ്ചേരിൽ താലൂക്കിൽ

ആറൻമുള 2.2121 ഹെ.

മല്ലപ്പള്ളി താലൂക്കിൽ

കല്ലൂപ്പുറ 3.8757 ഹെ.

കുന്നന്താനം 8.2421 ഹെ.

തിരുവല്ല താലൂക്കിൽ

ഇരവിപേരൂർ 6.4404 ഹെ.

കവിയൂർ 4.2838 ഹെ.

കോയിപ്രം 6.1431 ഹെ.

'' കല്ലിടലിനെതിരെ ജനകീയ പ്രതിഷേധം ഉയരും. ജില്ലയിലെ ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കില്ല.

പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ഡി.സി.സി പ്രസിഡന്റ്.

'' കല്ലുമായി വരുന്നവർ പ്രതിരോധം നേരിടേണ്ടി വരും. ജനങ്ങളെ അണിനിരത്തി ഒറ്റക്കെട്ടായി ചെറുക്കും.

കെ. സോമൻ, ബി.ജെ.പി ദക്ഷിണ മേഖല കമ്മിറ്റി പ്രസിഡന്റ്.

'' ജില്ലയിൽ ഒരു കല്ലുപോലും ഇടില്ല. പൊലീസിനെ ഉപയോഗിച്ച് നേരിടാനാണ് ഭാവമെങ്കിൽ ചെറുക്കും.

അരുൺബാബു, കെ റെയിൽ വിരുദ്ധ ജനകീയ സമിതി കൺവീനർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.