തിരുവല്ല : തുകലശേരി സെന്റ് ജോസഫ് പള്ളിയിൽ ഓശാന പ്രദക്ഷിണത്തിനിടെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. തിരുവല്ല നഗരസഭാ വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്ജ്, സ്റ്റീഫൻ ജോർജ്, ജോൺ ജോർജ്, ഡേവിഡ് ജോസഫ് എന്നിവർക്ക് നേരെയാണ് കുരുമുളക് സ്പ്രേ അടിച്ചു ആക്രമണം നടത്തിയത്. ഇവരെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9.30നാണ് സംഭവം. തുകലശേരി സെന്റ് ജോസഫ് പള്ളിക്ക് മുന്നിൽ കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഓശാന ഞായർ റാലിക്കിടയിലേക്ക് വാഹനം ഓടിച്ച് കയറ്റിയത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു സംഘത്തിന്റെ ആക്രമണം. കുരുമുളക് സ്പ്രേ പ്രയോഗിച്ചതിന് പിന്നാലെ അക്രമികൾ രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് വിശ്വാസികളും മാത്യൂ ടി.തോമസ് എം.എൽ.എ ഉൾപ്പെടെയുള്ളവരും പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതിനെ തുടർന്ന് മൂന്ന് പ്രതികളെ വൈകിട്ടോടെ പിടികൂടി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ തിരുവല്ല കുരിശുകവല ശങ്കരമംഗലം താഴ്ചയിൽ രാഹുൽ (27), കുറ്റപ്പുഴ പാപ്പനംവേലിൽ സുബിൻ അലക്സാണ്ടർ (24), കുന്നന്താനം മണക്കാട് വീട്ടിൽ നന്ദു നാരായണൻ (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവസമയത്ത് ഇവർക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന ഒരാൾകൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |