തിരുവല്ല : കനത്തമഴയിൽ കൃഷിനാശം സംഭവിച്ച പാടശേഖരങ്ങളിൽ കൃഷിവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സംഘം സന്ദർശനം നടത്തി. തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പെരിങ്ങര, പഞ്ചായത്തുകളിലും തിരുവല്ല നഗരസഭയുമായി ബന്ധപ്പെട്ടുകിടക്കുന്ന കവിയൂർ പുഞ്ചയിലുമാണ് സംഘം സന്ദർശിച്ചത്. വേനൽ മഴ തുടരുന്നതിനാൽ ഭൂരിഭാഗം പാടശേഖരങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ്. പാടത്തെ വെള്ളക്കെട്ട് ഒഴിയാതെ നെല്ല് കൊയ്തെടുക്കാൻ സാധിക്കില്ല. ഇതുകാരണം കൃഷിനാശം സംബന്ധിച്ച കണക്കുകൾ തിട്ടപ്പെടുത്തിയിട്ടില്ല. നൂറുകണക്കിന് ഏക്കർ പാടശേഖരങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. നെൽകൃഷി വെള്ളത്തിലായതിനാൽ നെൽമണികൾ കുതിർന്നു കിളിർക്കുമോയെന്ന ആശങ്കയും കർഷകർ പങ്കുവച്ചു. കൃഷിനാശം നേരിട്ട് കാണുവാൻ കൃഷി വകുപ്പിന്റെ ഉന്നതതല ഉദ്യോഗസ്ഥർ കവിയൂർ പുഞ്ചയിലെ നാട്ടുകടവിൽ കർഷകരുമായി സംസാരിച്ചു. കൃഷി അഡിഷണൽ ഡയറക്ടർ ജോർജ് അലക്സാണ്ടർ, മന്ത്രിയുടെ അഡീഷണൽ പി.എ അനിൽകുമാർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷീല എ.ഡി, അഗ്രികൾച്ചറൽ എക്സിക്യൂട്ടീവ് ഓഫീസർ ജയപ്രകാശ്, ഡെപ്യുട്ടി ഡയറക്ടർമാരായ ലൂയിസ് മാത്യു, ജാൻസി കോശി, അസി.ഡയറക്ടർ റെജി വി.ജെ, കൃഷി ഓഫീസർ ഇൻ ചാർജ്ജ് ജയചന്ദ്രൻ എന്നിവരുടെ സംഘത്തെ കൂടാതെ മുനിസിപ്പൽ കൗൺസിലർമാരായ സജി എം.മാത്യു, ഡോ.റെജിനോൾഡ് വർഗീസ്, പാടശേഖര സമിതി സെക്രട്ടറി അനിൽകുമാർ, അംഗങ്ങളായ റെജി കണ്ണോത്ത്, ബാബു കൊച്ചുമല, പാട്ടകൃഷിക്കാരായ ശശിധരൻ നായർ, സേവ്യർ ആന്റണി, സജി എടത്വ, വിപിൻ എടത്വ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |