തിരുവല്ല: ജില്ലയിൽ വാഹനപ്പെരുപ്പം കൂടുതലുള്ള തിരുവല്ല താലൂക്കിൽ ജോയിന്റ് ആർ.ടി.ഒ ഇല്ലാതായിട്ട് അഞ്ചുമാസം പിന്നിടുന്നു. ഇതുമൂലം മോട്ടോർ വാഹനവകുപ്പ് തിരുവല്ല സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെത്തുന്ന പൊതുജനങ്ങൾ വലയുകയാണ്. ശിക്ഷാനടപടിയുടെ ഭാഗമായി അഞ്ചുമാസം മുമ്പ് തിരുവല്ല ജോയിന്റ് ആർ.ടി.ഒയെ ഇവിടെനിന്ന് മാറ്റിയിരുന്നു. ഇതേതുടർന്ന് പുതിയ ജോയിന്റ് ആർ.ടി.ഒ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതുവരെ നിയമനം നടന്നിട്ടില്ല. ജോയിന്റ് ആർ.ടി.ഒയുടെ ചുമതല സീനിയർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കാണ്. എന്നാൽ അദ്ദേഹത്തിന്റെതായ ചുമതലകൾ നിർവഹിക്കുന്നതിന് ഓഫീസിന് പുറത്തുപോകേണ്ട സാഹചര്യത്തിൽ കൂടുതൽ സമയം ഓഫീസിൽ ചെലവഴിക്കാനാകില്ല. ജോയിന്റ് ആർ.ടി.ഒ ഇല്ലാത്തതിനാൽ നിലവിലുള്ള ഉദ്യോഗസ്ഥർക്ക് രാപകൽ പിടിപ്പത് പണിയാണ്. വാഹനങ്ങൾക്ക് സർക്കാർ നൽകിയ ഇളവുകൾ പുനഃസ്ഥാപിച്ചതോടെ രജിസ്‌ട്രേഷൻ സംബന്ധമായ ജോലികളും കൂടിയിട്ടുണ്ട്. ലൈസൻസ് പുതുക്കാനാണ് കൂടുതൽ കാലതാമസം ഉണ്ടാകുന്നത്.
ശിക്ഷാനടപടി ലഭിച്ചയാളെ വീണ്ടും
നിയമിക്കാൻ നീക്കമെന്ന്
സസ്‌പെൻഷൻ ലഭിച്ച ഉദ്യോഗസ്ഥനെ തന്നെ വീണ്ടും നിയമിക്കാനാണ് പുതിയ ജോ.ആർ.ടി.ഒയെ നിയമിക്കാത്തതെന്ന ആക്ഷേപം ശക്തമാണ്. ആറുമാസത്തെ സസ്‌പെൻഷൻ കാലാവധി കഴിയാൻ ഇനി കുറച്ചുനാളുകൾ മാത്രമേയുള്ളൂ. ഈ ഉദ്യോഗസ്ഥനായി കസേര ഒഴിച്ചിട്ടിരിക്കുകയാണെന്നാണ് വിവരം. നിലവിലുള്ള രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരിൽ ഒരാൾക്കാണ് ഓഫീസിന്റെ ചുമതല നൽകിയിരിക്കുന്നത്.
പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ, ഡ്രൈവിംഗ് ടെസ്റ്റ്, ലൈസൻസ് നൽകൽ, പുതുക്കൽ, 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ പരിശോധന, പരിശീലനം എന്നിവ വൈകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |