കടമ്പനാട് : പ്രളയബാധിതർക്ക് നൽകാൻ തുവയൂരിൽ മുത്തൂറ്റ് ഗ്രൂപ്പ് പണികഴിപ്പിച്ച വീടുകൾ കൈമാറി. ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം കൈമാറാതെ വീടുകൾ കാട് പിടിച്ചതിനെ തുടർന്ന് കേരളകൗമുദി നടത്തിയ ഇടപെടലുകളാണ് വീടുകൾ കൈമാറാൻ സാഹചര്യമാെരുക്കിയത്. കഴിഞ്ഞ ദിവസം അടൂരിൽ നടന്ന പട്ടയമേളയിൽ മന്ത്രി കെ.രാജൻ പട്ടയങ്ങൾ കൈമാറി. 2018 ലെ പ്രളയത്തിൽ വീടുനഷ്ടപെട്ടവർക്ക് സർക്കാർ സ്ഥലം നൽകിയാൽ വീട് വച്ചു നൽകുമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചതിനെ തുടർന്നാണ് തുവയൂരിൽ കെ.ഐ.പിയുടെ സ്ഥലത്ത് 8 വീടുകൾക്ക് സ്ഥലംനൽകിയത്. യഥാസമയം വീടിന്റെ പണികൾ പൂർത്തിയാക്കി സർക്കാരിനെ അറിയിച്ചെങ്കിലും പ്രളയബാധിതർക്ക് കൈമാറിയില്ല. വീടുകൾ കാടുകയറി നശിക്കാൻ തുടങ്ങിയത് 2021 സെപ്തംബർ 10ന് കേരളകൗമുദി പുറംലോകത്തെ അറിയിച്ചു. തുടർന്ന് അടുത്ത ദിവസം അടൂർ ആർ.ഡി.ഒ എ.തുളസീധരൻ പിള്ള സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടു. പട്ടയ കുരുക്കിലാണ് ഭൂമിയെന്ന വിവരം അപ്പോൾ ആണ് അറിയുന്നത്. കെ.ഐ.പിയുടെ ഇതേഭൂമിയിൽ തന്നെ സീറോ ലാൻഡ് പദ്ധതി പ്രകാരം 64 പേർക്ക് ഭൂമി അനുവദിച്ചു പട്ടയ വിതരണം നടത്തിയിരുന്നു. ഇങ്ങനെ വിതരണം നടത്തിയ നാലുപേരുടെ ഭൂമിയിലാണ് മുത്തൂറ്റ് ഗ്രൂപ്പ് വീട് പണിതത്. സ്ഥലം കാട്ടിക്കൊടുക്കുന്നതിൽ ഉദ്യോഗസ്ഥ സംഘത്തിന് പറ്റിയ വീഴ്ചയായിരുന്നു ഇത്. കേരളകൗമുദി വാർത്തയെ തുടർന്ന് ആർ.ഡി.ഒയ്ക്ക് ലഭിച്ച റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ഇതും കേരളകൗമുദി 2021 സെപ്തംബർ 21ന് വാർത്തയാക്കിയതോടെ ജില്ലാകളക്ടർ ഇടപെട്ടു. സീറോ ലാൻഡിലെ പട്ടയം റദ്ദ് ചെയ്ത് വീടിന് അർഹരായ പ്രളയബാധിതർക്ക് നൽകാനും റദ്ദ് ചെയ്യപ്പെടുന്ന പട്ടയ ഉടമകൾക്ക് വേറെഭൂമി അനുവദിക്കാനും ഉത്തരവിട്ടു. എട്ട് വീടുകൾ ആണ് ഇവിടെയുള്ളത്. ആറ് വീടുകൾ കൈമാറി. രണ്ട് കുടുംബങ്ങൾക്ക് മറ്റു സംവിധാനങ്ങളിലൂടെ വീട് ലഭിച്ചതിനാൽ അവർ ഒഴിവായി. പുതിയ അപേക്ഷകർക്ക് ഇവ വിതരണം ചെയ്യും. രണ്ട് ബെഡ് റൂം, അടുക്കള, സിറ്റൗട്ട്, അറ്റാച്ച്ഡ് ബാത്ത് റൂം തുടങ്ങിയ സൗകര്യങ്ങളുള്ളതാണ് വീട്.
വീട് ലഭിച്ചവർ
1. വിലാസിനി, തറയിൽ, മുടിയൂർകോണം, 2. പൊടിയൻ, കുറ്റിയിൽവയലിന് പടിഞ്ഞാറ്, കീരുകുഴി , 3. അമ്മിണി.എസ്, മനുഭവനം, പട്ടുകോട്ടക്കൽ, തട്ടയിൽ, 4.സിന്ധു, കൊറ്റശ്ശേരിൽ, മണ്ണടി, 5.റോസമ്മ, ചാമക്കാലായിൽ, വയല, 6.സെയ്തു ലാബ്ദീൻ, ഉളവയൽ പടിഞ്ഞാറ്റതിൽ, തോന്നല്ലൂർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |