പത്തനംതിട്ട : സംസ്ഥാനത്ത് നിക്ഷേപത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുകയെന്നത് പൊതുബോധമായി മാറ്റാൻ കഴിയണമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. മീറ്റ് ദ മിനിസ്റ്റർ അദാലത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഓൺലൈനായി പരാതി കൈകാര്യം ചെയ്യുന്നതിനായി വികസിപ്പിച്ച സോഫ്റ്റ്‌വെയറിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കും. ഇതിനായി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും രൂപീകരിക്കുന്ന കമ്മിറ്റികൾ എടുക്കുന്ന തീരുമാനം എല്ലാ വകുപ്പുകൾക്കും ബാധകമാണ്. പരാതിയിൻ മേലുള്ള തീരുമാനം 15 ദിവസത്തിനകം നടപ്പാക്കണം. 30 ദിവസത്തിനകം പരാതിയിൽ തീർപ്പുകൽപ്പിക്കണം. തീരുമാനം നടപ്പാക്കിയില്ലെങ്കിൽ അടുത്ത ദിവസം ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ പിഴ അടയ്‌ക്കേണ്ടിവരും. നിയമങ്ങളും ചട്ടങ്ങളും ഉദ്യേഗസ്ഥർ തെറ്റായി വ്യാഖ്യാനിക്കുന്നതാണ് വ്യവസായ മേഖലയിൽ പരാതി ഉണ്ടാകാനുള്ള കാരണം.
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി കേരള ബ്രാന്റ് പ്രചരിപ്പിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളിലും വിൽപന കേന്ദ്രങ്ങൾ തുടങ്ങാൻ പദ്ധതിയിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദ്യാർത്ഥികളിൽ സംരംഭക മനോഭാവം ശക്തിപ്പെടുത്തുന്നതിന് 50 സംരംഭകത്വ വികസന ക്ലബുകളാണ് പത്തനംതിട്ടയിൽ ഉള്ളത്. ജില്ലയിലെ വ്യവസായ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ സാധിക്കണം. തീർത്ഥാടന ടൂറിസം, അതിന്റെ അനുബന്ധ സാദ്ധ്യതകൾ, റബർ അധിഷ്ഠിത വ്യവസായങ്ങൾ, പരമ്പരാഗത വ്യവസായങ്ങൾ തുടങ്ങി ജില്ലയിൽ രൂപീകരിക്കാൻ കഴിയുന്ന വ്യവസായ സംരംഭത്തെക്കുറിച്ചും മന്ത്രി പറഞ്ഞു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അദ്ധ്യക്ഷത വഹിച്ചു. സ്‌പോട് രജിസ്‌ട്രേഷനായി ലഭിച്ച 15 പരാതികൾ ഉൾപ്പെടെ 68 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. 17 എണ്ണം ഉടൻതന്നെ തീർപ്പാക്കി. ഗവൺമെന്റ് തലത്തിൽ തീർപ്പാക്കുന്നതിന് നാല് പരാതികളും മറ്റ് വകുപ്പുകളുമായും ബാങ്കുകളുമായി ബന്ധപ്പെട്ടതും ഉൾപ്പെടെ 32 പരാതികളും ലഭിച്ചു.
ഫയലുകൾ ഓരോന്നും സംശയത്തോടെ അല്ല വിശ്വാസത്തോടെയാകണം ഉദ്യോഗസ്ഥർ പരിശോധിക്കേണ്ടതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
നോക്കുകൂലി ക്രിമിനൽ മനോഭാവം , നേരിടേണ്ടത് പൊലീസ്
പത്തനംതിട്ട : നോക്കുകൂലി നേരിടേണ്ടത് പൊലീസാണെന്ന് മന്ത്രി പി.രാജീവ്. പത്തനംതിട്ടയിൽ മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജോലിയെടുക്കാതെ രൂപ വാങ്ങുന്നത് ന്യായികരിക്കാനാവില്ല. നാട് വളരുന്നതിനൊപ്പം ജോലികൾക്കും മാറ്റം വരും. അത് മനസിലാക്കി മുമ്പോട്ട് പോകണം. നോക്കുകൂലിയോട് സർക്കാർ യോജിക്കില്ല. അത് ക്രിമിനൽ മനോഭാവമാണ്.
ജില്ലയിൽ സ്വകാര്യ നിക്ഷേപ പാർക്ക് രണ്ട് മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് ആക്ടിന്റെ പരിധിക്കുള്ളിൽ നിന്ന് ഇൻഫ്രാസ്ട്രക്ച്ചർ വികസനത്തിനുള്ള ഒരു നിശ്ചിത ശതമാനം തുക സർക്കാർ നൽകും. താഴേത്തട്ടിലെ ഉദ്യോഗസ്ഥരുടെ മനോഭാവവും ചില ബാങ്കുകളുടെ നിഷേധാത്മക സമീപനത്തിലും മാറ്റമുണ്ടാകണമെന്നും സംരംഭകർക്ക് അനുകൂലമായ രീതിയിലുള്ള നിലപാട് സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |