പത്തനംതിട്ട: ദേശീയ പണിമുടക്കിന്റെ രണ്ട് ദിവസം കെ.എസ്.ആർ.ടി.സി ഉൾപ്പെടെ വാഹന ഗതാഗതം നിലച്ചതിന്റെ ദുരിതം യാത്രക്കാരുടെ മനസിൽ നിന്ന് മാഞ്ഞിട്ടില്ല. ഒരു മാസം കഴിഞ്ഞപ്പോൾ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് കെ.എസ്.ആർ.ടി.സി സർവീസുകൾ വീണ്ടും മുടങ്ങിയത് ജനത്തെ ദുരിതത്തിലാക്കി. കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിച്ചു കഴിയുന്ന പ്രദേശങ്ങളിലെ യാത്രക്കാരടക്കം ജീവനക്കാർ വലഞ്ഞു. യാത്രാക്ളേശം രൂക്ഷമായ പ്രദേശങ്ങളിൽ സ്വകാര്യ ബസുകളിൽ യാത്രക്കാരെ കുത്തിനിറച്ചാണ് സർവീസ് നടത്തിയത്. കെ.എസ്.ആർ.ടി.സിയിൽ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ, എെ.എൻ.ടി.യു.സി സംഘടനകളാണ് ഇന്നലെ സൂചനാ പണിമുടക്ക് നടത്തിയത്. പണിമുടക്കിൽ പങ്കെടുക്കാതിരുന്ന സി.എെ.ടി.യു സംഘടനയിലെ ജീവനക്കാർ ജോലിക്ക് കയറുമെന്ന് അറിയിച്ചിരുന്നെങ്കിലും ബസ് സർവീസുകൾ നടത്തിയില്ല.
ജില്ലയിൽ ഇന്നലെ ആകെ അഞ്ച് സർവീസുകളാണ് നടത്തിയത്. മല്ലപ്പള്ളി - തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ സർവീസ്, മല്ലപ്പള്ളി - തിരുവല്ല ഒാർഡിനറി, അടൂർ - കൊട്ടാരക്കര, അടൂർ - ചെങ്ങന്നൂർ, തിരുവല്ല - എടത്വ ഒാർഡിനറി എന്നിവയാണ് സർവീസ് നടത്തിയത്. മലയോര മേഖലയിലും ജനങ്ങൾ ദുരിതത്തിലായി.
കൊവിഡിന് ശേഷം എല്ലാ സ്വകാര്യ ബസുകളും സർവീസ് പുനരാരംഭിച്ചിരുന്നില്ല. ആകെയുള്ള 365 ബസുകളിൽ 300എണ്ണമാണ് കൊവിഡിന് ശേഷം സർവീസ് പുനരാരംഭിച്ചത്.
ഡി.ടി.ഒയെ ഉപരോധിച്ചു
പണിമുടക്കിയ എെ.എൻ.ടി.യു.സി പ്രവർത്തകർ പത്തനംതിട്ട ഡി.ടി.ഒ തോമസ് മാത്യുവിനെ ഉപരോധിച്ചു. രാവിലെ പതിനൊന്നു മണിയോടെ പ്രകടനമായെത്തിയ ജീവനക്കാർ പന്ത്രണ്ട് വരെ ഡി.ടി.ഒയെ ഉപരോധിച്ചു. തുടർന്ന് ബി.എം.എസ് യൂണിയൻ ജീവനക്കാർ ഡിപ്പോയിൽ പ്രകടനം നടത്തി.
തിരുവല്ല: പണിമുടക്ക് തിരുവല്ലയിൽ പൂർണം. ബസ് സ്റ്റാൻഡിലെത്തിയ യാതക്കാർ വലഞ്ഞു. ദേശസാൽകൃത റൂട്ടുകളിലെ യാത്രക്കാർ പെരുവഴിയിലായി. രണ്ട് സ്‌പെഷ്യൽ സർവീസുകൾ ഒഴികെ മറ്റെല്ലാം മുടങ്ങി. എടത്വ പള്ളി പെരുന്നാൾ പ്രമാണിച്ചുള്ളതും ബംഗളുരുവിലേക്കുള്ള അന്തർസംസ്ഥാന സർവീസും മാത്രമാണ് തിരുവല്ലയിൽ നിന്ന് ഇന്നലെ പുറപ്പെട്ടത്. വളരെ കുറച്ച് ജീവനക്കാർ മാത്രമേ ജോലിക്ക് ഹാജരായുള്ളൂ. നാൽപ്പതിലേറെ സർവീസുകളാണ് തടസപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |