പള്ളിക്കൽ : പ്രമുഖ താന്ത്രിക ആചാര്യൻ രതീഷ് ശശി തന്ത്രി കേരള ഹൈക്കോടതി മുമ്പാകെ അഭിഭാഷകനായി എൻറോൾ ചെയ്തു.
അടൂർ ഉദയഗിരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, തേവരയ്യത്ത് കാവ് ഹരിഹര ക്ഷേത്രം, വാഴപ്പാറ മഹാദേവക്ഷേത്രം തുടങ്ങി കേരളത്തിനകത്തും പുറത്തുമായി ഗുരുക്ഷേത്രങ്ങളുൾപ്പെടെ 200ൽ അധികം ക്ഷേത്രങ്ങളുടെ താന്ത്രിക സ്ഥാനം വഹിക്കുന്നത് രതീഷ് ശശി തന്ത്രിയാണ്. ശിവഗിരി മഠം വൈദികാചാര്യനായിരുന്ന സുധാനന്ദ സ്വാമിയാണ് പ്രധാന ഗുരുനാഥൻ. സ്വാമിയുടെ സ്മരണാർത്ഥമുള്ള അടൂർ മേലൂട് സുധാനന്ദസ്വാമി സ്മാരക തന്ത്ര വിദ്യാപീഠത്തിൽ സൗജന്യമായി തന്ത്രവിദ്യ അഭ്യസിപ്പിക്കുന്നുണ്ട്. വിദ്യാപീഠത്തിന്റെ പ്രധാന ആചാര്യനും രതീഷ് തന്ത്രികളാണ്. 2003 ൽ പന്തളം എൻ.എസ്.എസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടിയ രതീഷ് ശശി ,തിരുവിതാംകൂർ ദേവസ്വംബോർഡ് ശാന്തിനിയമനത്തിനായി 2008 ൽ നടത്തിയ പരീക്ഷയിൽ ആദ്യ റാങ്കുകളിൽ ഇടം നേടിയിരുന്നു.
തിരുവനന്തപുരം ലോഅക്കാദമി ലോ കോളേജിൽ നിന്ന് നിയമബിരുദം നേടിയാണ് അഭിഭാഷകനായത്. മേലൂട് കല്ലുതുണ്ടിൽ ശശിയുടേയും രത്നമ്മയുടേയും മകനാണ്. രമ്യാ ശിവാണ് ഭാര്യ. ശാകംഭരി, ശങ്കരനാരായണൻ എന്നിവരാണ് മക്കൾ.
പാരമ്പര്യേതര സമുദായങ്ങളിലെ ശാന്തിക്കാരുടെയും സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടേയും ക്ഷേമത്തിനായി അഭിഭാഷകനായി സേവനം നടത്തും.
രതീഷ് ശശി തന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |