ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗോശാലകൃഷ്ണ വിഗ്രഹലബ്ധി മഹായജ്ഞത്തിന്റെ സമാപന ദിവസമായ ഇന്ന് ഗജമേളയും കുടമാറ്റവും നടക്കും. വൈകിട്ട് 4ന് ഗജമേള ചലച്ചിത്രതാരം ഗാേകുൽ സുരേഷ് ഉദ്ഘാടനം ചെയ്യും. പുതുപ്പള്ളി കേശവൻ, പുതുപ്പള്ളി സാധു, പുതുപ്പള്ളി അർജ്ജുൻ, ഉഷശ്രീ ശങ്കരൻ കുട്ടി, പല്ലാട്ട് ബ്രഹ്മദത്തൻ തുടങ്ങി 15ൽപ്പരം ഗജവീരന്മാർ അണിനിരക്കും. ഗജമേളയ്ക്ക് മുന്നോടിയായി രാവിലെ 10ന് ആനയൂട്ട്, 10.30ന് യജ്ഞശാലയിൽ നിറപറതളിയ്ക്കൽ, 11ന് കൊടിയിറക്ക്, ഉച്ചയ്ക്ക് 2ന് ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് സമാപന ഘോഷയാത്ര നടക്കും. രാത്രി 7ന് അവഭൃഥസ്‌നാന ഘോഷയാത്ര. 8 മുതൽ ഫ്യൂഷൻ എന്നിവയും നടക്കും. മഹായജ്ഞത്തിന്റെ 50ാം ദിനമായ ഇന്നലെ ക്ഷേത്രത്തിൽ ആനച്ചമയപ്രദർശനവും ഗോദാനവും നടന്നു. ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലാണ് ആനച്ചമയ പ്രദർശനം നടന്നത്. സിനിമാതാരം ശ്രീയ രമേശ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നിർദ്ധനരായ 5 കുടുംബങ്ങൾക്ക് ഗോക്കളെ ദാനം ചെയ്തു. ക്ഷേത്ര സന്നിധിയിൽ 151പറ അരിയുടെ സമൂഹസദ്യ നടത്തി. തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. മഹായജ്ഞ കമ്മിറ്റി ചെയർമാൻ എസ്.കെ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ ആർ.അജിത് കുമാർ, പഞ്ചായത്ത് അംഗം ശ്രീവിദ്യ സുരേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |