പത്തനംതിട്ട : പുതിയ അദ്ധ്യയന വർഷം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ജില്ലയിൽ 78,805 കുട്ടികൾ സ്കൂളിലെത്തി. കഴിഞ്ഞ വർഷം 78,456 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. 688 സ്കൂളുകളാണ് ജില്ലയിലുള്ളത്. ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിലേക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ കുട്ടികൾ ഇത്തവണ എത്തിയിട്ടുണ്ട്.
പ്രഥമാദ്ധ്യാപകർ മാത്രം
എയ്ഡഡ്, സർക്കാർ മേഖലയിലെ എൽ.പി സ്‌കൂളുകൾ പ്രഥമാദ്ധ്യാപകർ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. എയ്ഡഡ് മേഖലയിൽ അൺ എക്കണോമിക് വിഭാഗത്തിലെ സ്‌കൂളുകളിൽ പുതിയ നിയമനങ്ങൾ തടഞ്ഞതോടെ മിക്കയിടത്തും പ്രഥമാദ്ധ്യാപകർ മാത്രമാണുള്ളത്. റിട്ടയർമെന്റ്, പ്രമോഷൻ തസ്തികകളിൽ ഓരോ താൽകാലിക അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ട്. സ്ഥിരം അദ്ധ്യാപകരില്ലാതായതോടെ സ്‌കൂളുകളുടെ ചുമതല പ്രഥമാദ്ധ്യാപകരുടെ ചുമലിലായി. സർക്കാർ പ്രൈമറി വിദ്യാലയങ്ങളിലും നിയമനങ്ങൾ പൂർത്തിയാകാത്തതിനാൽ മിക്കയിടത്തും പ്രഥമാദ്ധ്യാപകർക്കൊപ്പം താൽകാലിക അദ്ധ്യാപകർ മാത്രമാണുള്ളത്.
തസ്തികകൾ അംഗീകരിക്കില്ലെന്നായതോടെ എയ്ഡഡ് മാനേജ്‌മെന്റുകൾ വർഷങ്ങളായി പ്രൈമറി സ്‌കൂളുകളിൽ നിയമനം നടത്തുന്നില്ല. പകരം അംഗീകരിക്കപ്പെടുന്ന തസ്തികകളിൽ താൽകാലിക അദ്ധ്യാപകരെ നിയോഗിക്കുന്നുണ്ട്. എന്നാൽ സ്ഥലംമാറ്റം ഉൾപ്പെടെയുള്ള തസ്തികകളിൽ ആളെ നിയമിക്കാനുമാകില്ല. പ്രമോഷനുകൾ പോലും അംഗീകരിക്കാൻ സർക്കാർ തയാറാകാത്തതിനാൽ ജില്ലയിലെ പല എയ്ഡഡ് വിദ്യാലയങ്ങളിലും ഹെഡ്മാസ്റ്റർ തസ്തിക പോലും ലഭിച്ചിട്ടില്ല. പകരം ടീച്ചർ ഇൻ ചാർജ് നിയമനങ്ങളാണ് നടക്കുന്നത്. പലയിടത്തും നിലവിലെ പ്രഥമദ്ധ്യാപകരും സ്‌കൂൾ മാനേജ്‌മെന്റ്, പി.ടി.എ കമ്മിറ്റികൾ സ്വന്തം നിലയിലാണ് താൽകാലിക അദ്ധ്യാപകരെ നിയമിച്ചിട്ടുള്ളത്. എയ്ഡഡ് സ്‌കൂളുകൾക്കും പ്രീ പ്രൈമറി അനുവദിച്ചെങ്കിലും അദ്ധ്യാപക നിയമനത്തിന് അനുമതിയില്ല.
ചെലവ് കൂടി ഉച്ചഭക്ഷണം
കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിന്റെ അരിമാത്രമാണ് സർക്കാർ നൽകുന്നത്. പച്ചക്കറിക്കും പലവ്യഞ്ജനത്തിനും പ്രതിദിനം വിലയേറുമ്പോഴും അംഗീകരിക്കപ്പെട്ടിട്ടുള്ള വിഹിതം മാത്രമാണ് ഉച്ചഭക്ഷണത്തിന് ലഭിക്കുന്നത്.
എട്ടുരൂപയാണ് ഒരു കുട്ടിക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്ന തുക. ഈ തുക മതിയാകില്ലെന്നും പരിധി ഉയർത്തണമെന്നും അദ്ധ്യാപകസംഘടനകൾ പലതവണ ആവശ്യപ്പെട്ടിരുന്നു. ഉച്ചഭക്ഷണത്തിനുള്ള തുക ഉയർത്തുമെന്ന് കഴിഞ്ഞ നവംബറിൽ വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും പുതിയ അദ്ധ്യയനവർഷം തുടങ്ങിയിട്ടും തീരുമാനമായില്ല. സ്‌കൂളുകളിലേക്ക് ഉച്ചഭക്ഷണം ഏകീകൃത സംവിധാനത്തിലൂടെ നൽകുന്നതിലേക്ക് കമ്യൂണിറ്റി കിച്ചൺ സംവിധാനം ഉണ്ടാകുമെന്ന പ്രഖ്യാപനവും പലയിടത്തും നടന്നിട്ടില്ല. പഞ്ചായത്തുതലത്തിൽ കുടുംബശ്രീ പോലെയുള്ള ഏജൻസികൾ കമ്യൂണിറ്റി കിച്ചൺ മുഖേന ഉച്ചഭക്ഷണം തയാറാക്കി സ്‌കൂളുകളിലെത്തിച്ച് നൽകുകയെന്നതായിരുന്നു നിർദേശം. ഇതിലൂടെ ഏകീകൃത സംവിധാനം തയാറാകുകയും ഭക്ഷണത്തിന്റെ ഗുണമേൻമ ഉറപ്പാക്കുകയും ചെയ്യാമായിരുന്നു. എന്നാൽ ഇതിന്റെ തുടർ നടപടികൾ തടസപ്പെട്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |