റാന്നി : യുവതിയും കുഞ്ഞും വീട്ടിൽ ദുരൂഹസാഹചര്യത്തിൽ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ പ്രദേശവാസികൾ മനുഷ്യാവകാശ കമ്മിഷന് പരാതി നല്കി.
ഐത്തല മങ്കുഴിമുക്ക് മീൻമുട്ടുപാറ ചുവന്നപ്ലാക്കൽ തടത്തിൽ സജു ചെറിയാന്റെ ഭാര്യ റിൻസ (23), ഒന്നര വയസുള്ള മകൾ അല്‍ഹാന അന്ന എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ നാലിന് വീട്ടിൽ പൊള്ളലേറ്റ നിലയിൽ മൃതദേഹങ്ങൾ കാണുകയായിരുന്നു. ലോക്കൽ പൊലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലായെന്ന് കാട്ടി ജില്ലാ പൊലീസ് മേധാവിക്ക് നാട്ടുകാർ പരാതി നല്കിയിരുന്നു. എന്നിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാകാത്തതിനാലാണ് നാട്ടുകാർ മനുഷ്യവകാശ കമ്മിഷന് പരാതി നല്കിയത്. വീടിനകത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്തതിന്റെ ഒരു ലക്ഷണവും ഇല്ലാത്തതാണ് സംശയങ്ങൾക്ക് കാരണം. അടുത്തുള്ള വീട്ടിൽ താമസിക്കുന്ന ബന്ധുക്കളും ഒരു ശബ്ദവും കേട്ടിട്ടില്ല. പാെലീസ് കണ്ടെത്തിയ ആത്മഹത്യക്കുറുപ്പ് എഴുതിയിരിക്കുന്നത് മറ്റാരുടെയോ കൈപ്പടയിലാണെന്നും നാട്ടുകാർ സംശയിക്കുന്നു. ആത്മഹത്യാക്കുറിപ്പിൽ ഭർത്താവിന്റെ പ്രേരണ മൂലമാണ് ജീവനൊടുക്കുന്നതന്ന് പറയുന്നുണ്ട്, അങ്ങനെയെങ്കിൽ സംഭവം അറിഞ്ഞ് ഗൾഫിൽ നിന്നുവന്ന ഭർത്താവിനെ കേസ് രജിസ്റ്റർ ചെയ്യാതെ തിരികെവിട്ടതിലും നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നു. പൊലീസ് അന്വേഷണത്തിൽ യുവതിക്ക് മറ്റുചിലരുമായി ബന്ധം ഉള്ളതായി കണ്ടെത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നിട്ടില്ല. യുവതിയുടെ ഭർത്താവ് സജു ചെറിയാൻ വിദേശത്തായിരുന്നു. മരണവിവരം അറിഞ്ഞാണ് നാട്ടിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |