പുല്ലാട് : കോയിപ്രം തെറ്റുപാറയിൽ 1997 മുതൽ കൈവശാവകാശ രേഖ ലഭിച്ച 11 കുടുംബങ്ങൾക്ക് പട്ടയം നൽകാനുള്ള തടസം മാറുന്നു. തെറ്റു പാറയിലെ 11 കുടുംബങ്ങൾ പുറമ്പോക്കിൽ താമസം ആരംഭിച്ച ശേഷം റോഡ് പൊതുമരാമത്ത് ഏറ്റെടുത്തുവെന്ന തർക്കത്തിന്റെ പേരിൽ സ്ഥിരം പട്ടയം നിഷേധിക്കുന്ന സമീപനമാണ് റവന്യൂ വകുപ്പ് സ്വീകരിച്ചിരുന്നത്.
വിവാദ പരപ്പുഴ ക്രോസ് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ഉത്തരവിന്റെ പകർപ്പും റോഡിന്റെ നീളം, വീതി എന്നീ വിവരങ്ങളും ആവശ്യപ്പെട്ട് സി.പി.എം ഇരവിപേരൂർ ഏരിയ സെക്രട്ടറി അഡ്വ. പീലിപ്പോസ് തോമസ് നല്കിയ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനീയർക്കുവേണ്ടി ഇരവിപേരൂർ സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ നല്കിയ മറുപടിയിലാണ് പട്ടയം അനുവദിക്കുന്നതിന്റെ തടസം നീങ്ങിയത്.
കൈവശരേഖ ലഭിച്ച 11 കുടുംബങ്ങൾ താമസിക്കുന്ന തെറ്റുപാറ മുതൽ അപ്പച്ചി മുക്കുവരെയുള്ള ഭാഗങ്ങൾ പൊതുമരാമത്ത് വകുപ്പ് റോഡിന്റെ ഭാഗമല്ലെന്ന് മറുപടിയിൽ പറയുന്നു. ഇതുമൂലം സ്ഥിരം പട്ടയം നൽകുന്നതിന് എതിർപ്പ് പറയാൻ പൊതുമരാമത്ത് വകുപ്പിന് ഇനി കഴിയില്ല.
തെറ്റുപാറയിലെ കൈവശക്കാർക്ക് പട്ടയം നൽകുന്ന നടപടികൾ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി കെ.സോമൻ, ലോക്കൽ സെക്രട്ടറി സി.എസ്. മനോജ്, ബ്രാഞ്ച് സെക്രട്ടറി ജയലാൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |