പത്തനംതിട്ട : സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ ജില്ലയിലും ജാഗ്രതാ നിർദ്ദേശം. പ്രവാസികളേറെയുള്ള ജില്ലയായതിനാൽ വിദേശത്ത് നിന്ന് എത്തുന്നവരെ രോഗബാധയേറ്റിട്ടുണ്ടോയെന്ന് പരിശോധിക്കും. കഴിഞ്ഞ 12 ന് ഷാർജ - തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിൽ വന്ന യാത്രക്കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. വിമാനത്തിൽ ഇയാളുമായി സമ്പർക്കമുണ്ടായജില്ലയിലെ 16 പേർ നിരീക്ഷണത്തിലാണ്. നിലവിൽ ഇവർക്ക് പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഇല്ല. മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർ സ്വയം നിരീക്ഷണത്തിൽ തുടരുകയും 21 ദിവസത്തിനകം എന്തെങ്കിലും രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കുകയും വേണം.
രോഗം പകരുന്നത്
രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുളള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീരസ്രവങ്ങൾ, കുമിളകൾപൊട്ടുമ്പോൾ അവയിൽ നിന്ന് വരുന്ന സ്രവം, ശ്വസനത്തുളളികൾ, കിടക്ക എന്നിവയുമായുളള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുളള ലൈംഗിക ബന്ധം എന്നിവയിലൂടെയും അമ്മയിൽ നിന്ന് ഗർഭസ്ത ശിശുവിനും രോഗം പകരാം.
" നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ജില്ലയിലില്ല. മറ്റ് രാജ്യങ്ങളിൽ നിന്ന് ജില്ലയിൽ എത്തിയവരെ നിരീക്ഷിക്കുന്നുണ്ട്.
ഡോ.എൽ.അനിതകുമാരി
ജില്ലാ മെഡിക്കൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |