പത്തനംതിട്ട : ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ഇനി വായനയുടെ തിരക്കിലാകും. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഒാഫീസിൽ വായനശാല തുടങ്ങാനുള്ള നടപടികൾ ഉൗർജ്ജിതമായി നടക്കുകയാണ്. കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരൻ ചുമതലയേറ്റതോടെ കോൺഗ്രസിലുണ്ടായ പ്രധാന മാറ്രമാണ് പാർട്ടി ഒാഫീസുകളിലെ ലൈബ്രറികൾ. സാംസ്കാരിക മേഖലയിൽ നിന്ന് പാർട്ടി പിന്നോട്ടുപോയത് മൂലം വലതുപക്ഷ കാഴ്ചപ്പാടുള്ള എഴുത്തുകാരും കലാകാരൻമാരും സാംസ്കാരിക പ്രവർത്തകരും പാർട്ടിയിൽ നിന്ന് അകലുന്നെന്ന വിലയിരുത്തലിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനമുണ്ടായത്. പഴയ തലമുറയിൽ കേരളത്തിന്റെ സാംസ്കാരിക മേഖലയിലെ തലയെടുപ്പുണ്ടായിരുന്നവരിൽ പലരും കോൺഗ്രസുകാരായിരുന്നെന്നും ഇൗ പാരമ്പര്യം പിന്നീട് പാർട്ടിക്ക് നഷ്ടപ്പെട്ടെന്നുമാണ് വിലയിരുത്തൽ. എറണാകുളം ഡി.സി.സിയിലാണ് ആദ്യം വിശാലമായ ലൈബ്രറി തുടങ്ങിയത്. അവിടെ ആരംഭിച്ച പോൾ മാണി മെമ്മോറിയൽ ലൈബ്രറിയും സബർമതി പഠനഗവേഷണ കേന്ദ്രവും ഉദ്ഘാടനം ചെയ്തത് കഥാകൃത്ത് ടി.പദ്മനാഭനാണ്. ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാനത്തെ പല പാർട്ടി ഒാഫീസുകളിലും ലൈബ്രറിക്കുള്ള നീക്കങ്ങൾ തുടങ്ങുകയായിരുന്നു.
ജില്ലയിൽ കോൺഗ്രസ് കോന്നി ബ്ളോക്ക് കമ്മിറ്റി ഒാഫീസിൽ ആരംഭിച്ച സബർമതി ഗ്രന്ഥശാല കഴിഞ്ഞ ദിവസം അടൂർ പ്രകാശ് എം.പിയാണ് ഉദ്ഘാടനം ചെയ്തത്. ഡി.സി.സി ഒാഫിസിൽ ആരംഭിക്കുന്ന ഇന്ദിരാഗാന്ധി സ്മാരക ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണം തുടങ്ങി. എഴുത്തുകാരായ പ്രൊഫ.പഴകുളം സുഭാഷ്, വിനോദ് ഇളകൊള്ളൂർ, ഡോ.നിബുലാൽ വെട്ടൂർ, ഗീതാസുരേഷ് എന്നിവരിൽ നിന്ന് പുസ്തകം സ്വീകരിച്ച് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പുസ്തകസമാഹരണം ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാറിനാണ് ലൈബ്രറിയുടെ ചുമതല. പുസ്തകങ്ങൾ സംഭാവനചെയ്യാൻ നിരവധിപ്പേർ എത്തുന്നുണ്ട്. പാർട്ടിഘടകങ്ങളും പുസ്തകങ്ങൾ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |