കോന്നി : കണ്ണൂർ പേരാവൂരിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച രണ്ടര വയസുകാരി നുമ തസ്ലീം കുമ്മണ്ണൂരിന് കണ്ണീർ ഒാർമ്മയായി. നെടിയകാലായിൽ ഷെഫീഖ് - നാദിറ ദമ്പതികളുടെ ഏകമകൾ നുമയെ കുത്തിയൊലിച്ച് എത്തിയ മലവെള്ളപ്പാച്ചിലിൽ കാണാതാവുകയായിരുന്നു. തുടർന്നു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അപകട വിവരം അറിഞ്ഞതുമുതൽ കുമ്മണ്ണൂരിലെ നാട്ടുകാരും ബന്ധുക്കളും കുട്ടിക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു. നുമയുടെ ജീവൻ നഷ്ടമായ വിവരം അറിഞ്ഞതോടെ ഇവർ തീരാദു:ഖത്തിലായി.
ഒരു വർഷം മുമ്പ് കണ്ണൂർ കൊളക്കാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ജൂനിയർ ഹെൽത്ത് നഴ്സായി ജോലി ലഭിച്ചതിനെ തുടർന്നാണ് നദീറ ഭർത്തൃമാതാവിനും പിതാവിനുമൊപ്പം പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു സമീപത്തെ ക്വാർട്ടേഴ്സിൽ താമസം തുടങ്ങിയത്. ഉയർന്ന പ്രദേശത്തു നിന്ന് നെടുമ്പുറംചാലിലൂടെ കുത്തിയൊലിച്ചു വന്ന വെള്ളം ഇവരുടെ ക്വാർട്ടേഴ്സിലൂടെ ഒഴുകുകയായിരുന്നു. ഒഴുക്കിൽപ്പെട്ട ഭർത്തൃമാതാവും നാദിറയും രക്ഷപ്പെട്ടെങ്കിലും കുഞ്ഞിന്റെ ജീവൻ വെള്ളത്തിന്റെ രൗദ്രതയിൽ നഷ്ടമായി. രാത്രി കുമ്മണ്ണൂരിൽ എത്തിച്ച മൃതദേഹം ഇന്ന് രാവിലെ എട്ടിന് കുമ്മണ്ണൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |