മല്ലപ്പള്ളി : തപാൽ ദിനത്തിൽ പ്രധാനമന്ത്രിക്ക് വ്യത്യസ്തമായ ഒരു പിറന്നാൾ സമ്മാനം തപാലിലൂടെ നൽകുകയാണ് അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിൽ തിരുവല്ല ഡിവിഷനിലെ ചാലാപ്പള്ളിയിൽ രണ്ട് മാസം മുൻപ് ജോലിയിൽ പ്രവേശിച്ച പാർവ്വതി. പതിനെട്ടാം വയസിൽ തപാൽ വകുപ്പിൽ ജോലി നേടിയ പാർവ്വതി
ചെങ്ങരൂർ സെന്റ് തെരേസാസ് ബെഥനി കോൺവെന്റ് സ്കൂളിലെ പ്ലസ്ടു വിജയികളിൽ ഒന്നാംസ്ഥാനക്കാരിയാണ്. അപ്പൂപ്പൻ പി.ആർ.ബാലകൃഷ്ണപിള്ള കോട്ടാറ്റ് തപാൽ വകുപ്പിലെ 42 വർഷത്തെ സേവനത്തിനു ശേഷം എഴുമറ്റൂർ പോസ്റ്റോഫീസിൽ നിന്ന് പോസ്റ്റ് മാസ്റ്ററായി റിട്ടയർ ചെയ്യുകയായിരുന്നു. അതേ ഓഫീസിൽ നിന്ന് രാവിലെ മെയിൽ ചാലാപ്പള്ളിയിൽ എത്തിച്ച് വിതരണം ചെയ്യുന്ന ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞത് അനുഗ്രഹമായി കാണുകയാണ് ഇൗ മിടുക്കി.
വെണ്ണിക്കുളം ബെഥനി കോൺവെന്റ് സ്കൂളിൽ നിന്ന് പത്താംക്ലാസ്സിൽ നേടിയ കൂടുതൽ മാർക്ക് ആണ് ഈ ജോലിക്ക് അർഹയാക്കിയത്. ജോലിയിൽ പ്രവേശിച്ച 2600 ഓളം പേരിൽ പ്ലസ് ടു യോഗ്യത മാത്രമുള്ള കുറച്ചു പേരിൽ ഏറ്റവും പ്രായം കുറഞ്ഞയാളും പാർവ്വതിയാണ്. ജോലിക്കൊപ്പം തുടർ പഠനവും നടത്താനുള്ള ശ്രമമുണ്ട്. ഇതിനായി
ഇഗ്നോയിൽ വിദൂര പഠനത്തിലൂടെ സോഷ്യോളജിക്ക് രജിസ്റ്റർ ചെയ്തു.
രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2വരെയുള്ള ജോലിക്ക് ശേഷം പഠനത്തിനായി സമയം കണ്ടെത്തുന്നുമുണ്ട്. പിതാവ് : പ്രദീപ് ബി.പിള്ള, മാതാവ് : ജയശ്രീ.കെ.ആർ, ഏകസഹോദരൻ : ഗൗരിശങ്കർ.പി.
സീഡ് പെൻ സമ്മാനം
പാർവ്വതി തനിക്ക് ലഭിച്ച ജോലിക്കുള്ള നന്ദി സൂചകമായി, പ്രധാനമന്ത്രിക്ക് പിറന്നാൾ സമ്മാനമായാണ് സീഡ് പെൻ (പേപ്പർ പെൻ) അയച്ചുനല്കുന്നത്. 72 ാം പിറന്നാൾ ആഘോഷിച്ച മോദിക്ക് 24 ഭാഷകളിൽ ആശംസകൾ ആലേഖനം ചെയ്ത പേന കൈമാറും. തിങ്കളാഴ്ച രാവിലെ ചാലാപ്പള്ളി പോസ്റ്റോഫീസിൽ നിന്ന് സ്പീഡ് പോസ്റ്റായി സമ്മാനം അയയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |