തിരുവല്ല : പണി തുടങ്ങി നാലുവർഷം കഴിഞ്ഞിട്ടും തോട്ടഭാഗം - ചങ്ങനാശേരി റോഡിന്റെ പുനരുദ്ധാരണം പാതിവഴിയിലാണ്. വീതിയെടുപ്പ് ഉൾപ്പെടെയുള്ള പണികൾ പലയിടത്തും മുടങ്ങി. 12 മീറ്റർ വേണ്ടയിടത്ത് ചിലയിടങ്ങളിൽ പത്തുമീറ്ററിൽ താഴെ മാത്രം. ഏഴുമീറ്റർ വീതിയിലാണ് ടാറിംഗ്. നടപ്പാത, ഓട, ബസ്‌ബേ, പാർക്കിംഗ് തുടങ്ങിയവയ്ക്കും സ്ഥലം വേണം. ആദ്യഘട്ട ടാറിംഗ് നടത്തിയതാണ് അൽപ്പം ആശ്വാസം. ഓടയുടെ പണികളും പൂർത്തിയായിട്ടില്ല. വേനൽക്കാലത്ത് പണികൾ പൂർത്തിയായില്ലെങ്കിൽ ഈവർഷം മുഴുവനും ജോലികൾ ഇഴയാനാണ് സാദ്ധ്യത. റോഡിന് 29.54 കോടിയാണ് എസ്റ്റിമേറ്റ് തുക. നിർമ്മാണം മുടങ്ങിയതോടെ പൂർത്തിയാകാൻ ഇനിയും കോടികൾ അധികമായി ചെലവഴിക്കേണ്ടിവരും. കവിയൂർ, കുന്നന്താനം, പായിപ്പാട്, തൃക്കൊടിത്താനം പഞ്ചായത്തുകളിലും ചങ്ങനാശ്ശേരി നഗരസഭയിലും കൂടികടന്നുപോകുന്ന പാതയാണിത്. എം.സി റോഡിൽ ചങ്ങനാശ്ശേരിയിൽ നിന്ന് തുടങ്ങി കവിയൂർ, തോട്ടഭാഗം വഴി ടി.കെ റോഡിലെത്തി കോഴഞ്ചേരി ഭാഗത്തേക്ക് പോകാനും തിരിച്ചുമുള്ള പ്രധാന യാത്രമാർഗവുമാണ്.
കീറാമുട്ടിയായി സ്ഥലം ഏറ്റെടുക്കൽ
റോഡിന്റെ വീതികൂട്ടൽ ഉൾപ്പെടെ അനിശ്ചിതമായി നീളുകയാണ്. കവിയൂരിൽ പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസിന് സമീപം എന്നിവിടങ്ങളിൽ വീതികൂട്ടാനുണ്ട്. കാണിക്കമണ്ഡപത്തിന്റെ ഭാഗത്തും പഴയ വില്ലേജ് ഓഫീസ് പടിക്കലും വളവുകൾ നിവർക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും ഉണ്ടായില്ല. പായിപ്പാട് മുതൽ പെരുന്നവരെ സ്ഥലം ഏറ്റെടുക്കൽ ഭാഗികമായേ നടന്നിട്ടുള്ളൂ. ഭൂവുടമകളിൽ പലരും സൗജന്യമായി സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറാകാത്തതാണ് പ്രശ്‌നം. അളന്നുതിട്ടപ്പെടുത്തിയ പുറമ്പോക്ക് ഏറ്റെടുക്കുന്ന നടപടികളും ഇഴയുന്നു. കവിയൂർ,ഞാലിക്കണ്ടം, എൻ.എസ്.എസ് സ്‌കൂൾ എന്നിവിടങ്ങളിൽ ഓടയുടെ പണികൾ ബാക്കിയാണ്. തോട്ടഭാഗംമുതൽ പായിപ്പാടുവരെ പൈപ്പുകൾ മാറ്റിയിടുന്ന പണികൾ പൂർത്തിയായിട്ടുണ്ട്. തുടർന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്കുള്ള പ്രവൃത്തികൾ ബാക്കിയാണ്. ഓടയുടെ പണിനടത്തി അവസാനഘട്ട ബി.സി ടാറിംഗ് നടത്തണമെങ്കിൽ വാട്ടർ അതോറിറ്റിയുടെ ജോലികളും തീർക്കേണ്ടതുണ്ട്
റോഡ് നിർമ്മാണം വൈകുന്നത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് പരാതി നൽകുകയും താലൂക്ക് സഭയിലും പ്രശ്നം ഉന്നയിക്കുകയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിട്ടും പരിഹാരമായിട്ടില്ല.
എം.ഡി. ദിനേശ് കുമാർ
കവിയൂർ പഞ്ചായത്ത് പ്രസിഡന്റ്
റോഡ് വികസനത്തിന് സ്ഥലംസൗജന്യമായി വിട്ടുകൊടുത്തവർ ഇളിഭ്യരായ സ്ഥിതിയാണ്. വീതിയില്ലാതെ ചിലയിടങ്ങളിൽ തട്ടിക്കൂട്ടിയ പോലെയാണ് റോഡ് പണി നടന്നിരിക്കുന്നത്. ജനങ്ങളുടെ പ്രതിഷേധങ്ങൾ ഉയർന്നിട്ടും അധികൃതർ ഉണർന്ന് പ്രവർത്തിക്കുന്നില്ല.സി.എൻ. ഷാജി ചാമയ്ക്കൽ
എസ്.എൻ.ഡി.പി.യോഗം കവിയൂർ ശാഖാ പ്രസിഡന്റ്
തോട്ടഭാഗം - ചങ്ങനാശേരി റോഡ് നിർമ്മാണത്തിൽ പിഴവുണ്ടാക്കിയ കരാറുകാരനെ പിരിച്ചുവിട്ടു. ബാക്കിയുള്ള ജോലികൾക്ക് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി വീണ്ടും കരാർ നൽകി നിർമ്മാണം പൂർത്തിയാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കെ.ആർ.എഫ്.ബി അധികൃതർ
എസ്റ്റിമേറ്റ് തുക : 29. 54 കോടി,
പിഴവ് വരുത്തിയ കരാറുകാരനെ ഒഴിവാക്കി,
തുടർ പണികൾക്ക് പുതിയ എസ്റ്റിമേറ്റ്,
വീണ്ടും ടെൻഡർ വിളിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |