അടൂർ : കേരളത്തിന്റെ ഭാവിക്ക് മേൽ ഇരുൾ മൂടുന്ന വിധം മയക്കുമരുന്ന് എന്ന മഹാവിപത്ത് പടരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നു വരെ നീണ്ടുനിന്ന പ്രചാരണ പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ച് അടൂർ നഗരത്തിന് ചുറ്റും മനുഷ്യമഹാശൃംഖല തീർക്കുന്നു. നാളെ ഉച്ചയ്ക്ക് 2.30ന് അടൂർ ഹൈസ്ക്കൂൾ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് അടൂർ ഗാന്ധിസ്മൃതി മൈതാനത്ത് സമാപിക്കുന്ന തരത്തിലാണ് ശൃംഖല സംഘടിപ്പിച്ചിട്ടുള്ളത്. അടൂർ നഗര പ്രദേശങ്ങളിലെ മുഴുവൻ സ്കൂളുകളിലെയും വിദ്യാർത്ഥികൾ ശൃംഖലയിൽ കണ്ണികളാകും. എൻജിനിയറിംഗ് കോളേജ്, മാർ ക്രിസോസ്റ്റം കോളേജ്, അപ്ലൈഡ് സയൻസ് കോളേജ്, അടൂർ ബി.എഡ് സെന്റർ, യു.ഐ.ടി അടൂർ, സിന്ധു ഐ.ടി.സി തുടങ്ങി വിവിധ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, യുവജന സംഘടനകൾ എന്നിവർ അണിചേരും. ലഹരിവിരുദ്ധ നൃത്തശില്പം അടൂർ സെന്റ് മേരിസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിക്കും. ലഹരിവിരുദ്ധ സന്ദേശം പകരുന്ന ഫ്ലാഷ് മോബ് മാർ ക്രിസോസ്റ്റം കോളേജ് കുട്ടികൾ അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന ലഹരി വിരുദ്ധ സമ്മേളനത്തിൽ രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പങ്കെടുക്കും. മനുഷ്യശൃംഖലയുടെ വിളംബരം അറിയിച്ചുകൊണ്ട് ഇന്ന് വൈകിട്ട് നാലരയ്ക്ക് അടൂർ പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മുതൽ ഗാന്ധിസ്മൃതി മൈതാനം വരെ വിളംബര ജാഥ നടത്തും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മുൻസിപ്പൽ ചെയർമാൻ ഡി.സജി, വൈസ് ചെയർപേഴ്സൺ ദിവ്യാറെജി മുഹമ്മദ്, അടൂർ നഗരസഭയിലെ ജനപ്രതിനിധികൾ, വിമുക്തി ജില്ലാ കോർഡിനേറ്റർ അഡ്വ.ജോസ് കളിയ്ക്കൽ, വിവിധ സാമൂഹ്യ രാഷ്ട്രീയ നേതാക്കൾ, അയൽക്കൂട്ടം സി.ഡി.എസ് അംഗങ്ങൾ എന്നിവർ വിളംബര ജാഥയിൽ പങ്കെടുക്കും.
ലഹരിക്കെതിരെ സാമൂഹ്യപങ്കാളിത്തത്തോടെയുള്ള പോരാട്ടത്തിൽ അടൂർ മണ്ഡലത്തിലെ മുഴുവൻ ജനങ്ങളും പങ്കാളികളാകണം.
ചിറ്റയം ഗോപകുമാർ,
ഡെപ്യൂട്ടി സ്പീക്കർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |