SignIn
Kerala Kaumudi Online
Thursday, 09 May 2024 7.47 PM IST

അമ്മയുടെ ഭടന്മാരായി 606 ബാലന്മാർ

 ആറ്റുകാൽ ക്ഷേത്രത്തിൽ കുത്തിയോട്ട വ്രതം ആരംഭിച്ചു

തിരുവനന്തപുരം: അമ്പലക്കുളത്തിൽ കുളി, ഒരുമിച്ചുള്ള താമസം,ഇതുവരെ പരിചയിച്ചിട്ടില്ലാത്ത ദിനചര്യ...ഇനിയുള്ള ഏഴുനാളുകൾ അവർക്ക് പുത്തൻ അനുഭവമായിരിക്കും. ഇന്നലെ വ്രതാരംഭ ചടങ്ങുകൾക്കുശേഷം ആറ്റുകാൽ ക്ഷേത്രത്തിനകത്ത് പ്രത്യേകം തയ്യാറാക്കിയ എ.സി ഹാളിലെത്തിയ ബാലന്മാർ കളിയും ചിരിയുമായി ഒത്തുകൂടി.

പണ്ടാര കുത്തിയോട്ടം ബാലൻ ഉൾപ്പെടെ ഇക്കുറി 606 പേരാണ് കുത്തിയോട്ടവ്രതം ആരംഭിച്ചത്.

ഇവരിൽ മിക്കവർക്കും കുളത്തിലെ കുളി ആദ്യ അനുഭവമാണ്. കഴിഞ്ഞ തവണ 744 പേരുണ്ടായിരുന്നു. സാധാരണ 6 മുതൽ 12 വയസുവരെയാണ് കുത്തിയോട്ട വ്രതമെടുക്കുന്നതിനുള്ള പ്രായമെങ്കിലും ഇപ്പോഴത് 10 മുതൽ 12 വയസ് വരെയായി നിജപ്പെടുത്തി. ഇനി അമ്പലമുറ്രം അവർക്ക് അമ്പാടി പോലെയാണ്. പൊങ്കാല നാളിൽ രാത്രി ഘോഷയാത്രയ്ക്ക് പീലി ചൂടിയ ഉണ്ണിക്കണ്ണന്റെ വേഷത്തിലാണ് ബാലന്മാർ അണിഞ്ഞൊരുങ്ങുന്നത്. ഉത്സവത്തിന്റെ മൂന്നാം നാളായ ഇന്നലെ രാവിലെ ദേവിയെ ഭക്തിപൂർവം വണങ്ങിയാണ് വ്രതം ആരംഭിച്ചത്. രക്ഷിതാക്കൾ ഉൾപ്പെടെ നിരവധി ഭക്തർ വ്രതാരംഭച്ചടങ്ങിന് സാക്ഷികളായി.

പന്തീരടിപൂജകൾക്കു ശേഷം രാവിലെ 9.30ന് വ്രതത്തിന്റെ ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറനുടുത്ത് വന്ന കുട്ടികൾ ക്ഷേത്രത്തിന് മുന്നിൽ തയ്യാറാക്കിയ ആവണപ്പലകയിൽ വെള്ളിനാണയങ്ങൾ വച്ചു. മേൽശാന്തിക്ക് ദക്ഷിണ നൽകി വണങ്ങി. മേൽശാന്തി ഗോശാല വിഷ്‌ണുവാസുദേവൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഏഴുദിവസമാണ് ഇവർ വ്രതം നോൽക്കുന്നത്. പൊങ്കാല ദിവസം വരെ ക്ഷേത്രവളപ്പിൽ താമസിച്ച് വ്രതമെടുക്കുന്ന കുട്ടികൾ ദേവിക്ക് മുന്നിൽ 1008 നമസ്‌കാരം നേർച്ചയുടെ ഭാഗമായി നടത്തും.

പൊങ്കാലയ്ക്കുശേഷം രാത്രി 7.30നാണ് കുത്തിയോട്ടത്തിന് ചൂരൽക്കുത്ത്. അരയിൽ ചെറിയ വെള്ളിസൂചി ഉപയോഗിച്ചാണ് ചൂരൽ കുത്തുന്നത്. തുടർന്ന് പുറത്തെഴുന്നള്ളത്തിന് ഇവർ ദേവീദാസന്മാരായി അകമ്പടി പോകും. മണക്കാട് ശാസ്‌താക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് പിറ്റേന്ന് രാവിലെ മടങ്ങിയെത്തിയ ശേഷം ചൂരലഴിച്ച് വ്രതം അവസാനിപ്പിക്കും. തോറ്റംപാട്ടിൽ കോവലനും ദേവിയുമായുള്ള വിവാഹത്തിന്റെ വർണനകൾ ചേർന്ന മാലപ്പുറം പാട്ടാണ് ഇന്നലെ പാടിയത്.

ലളിതജീവിതം പഠിക്കാം

ക്ഷേത്രത്തിൽ കഴിയുന്ന ഏഴുനാളുകളിൽ ലളിത ജീവിതക്രമം കൂടി കുട്ടികൾ പഠിക്കും. ഈ ദിവസങ്ങളിൽ ഒരു തോ‌ർത്ത് മാത്രമാണ് ഇവരുടെ വേഷം. പുലർച്ചെ രണ്ടരയോടെ ഉറക്കമെണീറ്റ് കുളി കഴിഞ്ഞ് നമസ്‌കാരത്തിന് തയ്യാറാകും. പ്രഭാത ഭക്ഷണം കഴിഞ്ഞ് 11ഓടെ ഹാളിൽ തിരിച്ചെത്തുന്ന കുട്ടികൾക്ക് പുരാണകഥയുടെ ചൊല്ലലുണ്ടാകും. കാർട്ടൂണുകൾ കാണാനും മറ്റ് ചെറു വിനോദങ്ങളിലേർപ്പെടാനും സൗകര്യമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.