തിരുവനന്തപുരം: പുലർച്ചെ നാലിനു മുമ്പു തന്നെ ആറ്റുകാൽ ക്ഷേത്രത്തിനു മുന്നിൽ ഭക്തർ നിറഞ്ഞിരിക്കും. നാലരയ്ക്ക് പള്ളിയുണർത്തൽ ചടങ്ങ് നടക്കുമ്പോൾ അമ്മേ നാരായണ.... ദേവീ നാരായണ... മന്ത്രങ്ങളുമായി അമ്മയെക്കാണാൻ വൻ ഭക്തജനപ്രവാഹമാണ്. അർദ്ധരാത്രിയും പിന്നിട്ട് ഒന്നിന് നടയടയ്ക്കുന്നതുവരെ ഭക്തരുടെ ഒഴുക്കു തുടരും. ഉച്ചയ്ക്ക് 1ന് നട അടയ്ക്കും. വൈകിട്ട് 5ന് തുറക്കും.
പൊങ്കാലയ്ക്ക് എത്തുന്ന ഭക്തരെ വരവേൽക്കാനും അവർക്ക് സൗകര്യമൊരുക്കാനുമുള്ള തയാറെടുപ്പാണ് നഗരത്തിലെവിടെയും. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ എല്ലാ കവലകളും ദീപാലംകൃതമായി. തമ്പാനൂർ മുതൽ നഗരത്തിന്റെ പ്രധാന കോണുകളിലെല്ലാം ആറ്റുകാലമ്മയുടെ ചിത്രം പൂജിക്കാനുള്ള പീഠങ്ങൾ ഒരുക്കി. ഇന്നുമുതൽ മൂന്നുനാൾ ഇവയ്ക്ക് മുന്നിൽ വിളക്കും പൂക്കളുമർപ്പിച്ച് വണങ്ങുന്നതാണ് ആരാധനാരീതി. പൊങ്കാലയ്ക്ക് ശേഷം പീഠങ്ങൾ ഇളക്കും. വർണക്കടലാസുകളും തുണിയും ഉപയോഗിച്ച് ക്ഷേത്രമാതൃകയിലാണ് എല്ലായിടത്തും പൂജാപീഠങ്ങൾ ഒരുക്കിയിട്ടുള്ളത്. ഉച്ചഭാഷിണികളിലൂടെ ദേവീസ്തുതികൾ ഉയരുന്നു. ഇത്തരം പൂജാപീഠങ്ങൾ കേന്ദ്രീകരിച്ചാണ് സംഘടനകൾ പൊങ്കാല ആഘോഷവും മറ്റ് ക്രമീകരണങ്ങളും ഒരുക്കുന്നത്. നഗരാതിർത്തിയെ 25 ഓളം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ഭക്തർ പൊങ്കാലയിടുമെന്നാണ് നഗരസഭ പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |