SignIn
Kerala Kaumudi Online
Thursday, 09 May 2024 1.40 PM IST

വാഹനങ്ങൾക്കൊപ്പം പൊടിയും തലസ്ഥാനത്ത് വായു മലിനീകരണം കൂടുന്നു

തിരുവനന്തപുരം: നിർമ്മാണങ്ങളും നഗരവത്കരണവും വർദ്ധിക്കുന്ന തലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാരം കുറയുന്നുവെന്ന് കണ്ടെത്തൽ. അന്താരാഷ്ട്ര എയർ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐ ക്യു എയറിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന 2.5 മൈക്രോമീറ്ററിന് താഴെയുള്ള അപകടകാരികളായ കണികാ പദാർത്ഥങ്ങളുടെ അളവ് (പി.എം 2.5) നിശ്ചിത പരിധിക്ക് മുകളിലാണ്. ഒരു ക്യുബിക് മീറ്റർ വായുവിലുള്ള 2.5 മൈക്രോണിന് താഴെയുള്ള കണികാ പദാർത്ഥങ്ങളുടെ തോത് തലസ്ഥാനത്ത് 22.3-44.5 എന്ന നിലയിലാണ്. ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന പരിധി 10 മാത്രമാണ്. കൊച്ചിയെ അപേക്ഷിച്ച് വായുമലിനീകരണം കുറവായിരുന്ന തലസ്ഥാനത്ത് അതിവേഗത്തിലാണ് മാറ്റം. വ്യവസായങ്ങൾ നിരവധിയുള്ള കൊച്ചിയിലെ പി.എം 2.5ന്റെ തോത് 35-71.9 ആണ്. നഗരങ്ങളിലെ നിർമ്മാണങ്ങളിലൂടെ ഉണ്ടാക്കുന്ന രൂക്ഷമായ പൊടി, നിരത്തിലിറങ്ങുന്ന വാഹനങ്ങൾ,ഗതാഗതക്കുരുക്ക് എന്നിവയെല്ലാം തലസ്ഥാനത്തെ സ്ഥിതിക്ക് കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

2019ൽ പി.എം.ജി കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ നൈട്രജൻ ഓക്‌സൈഡിന്റെ അളവ് നിശ്ചിത പരിധിയായ 40ലും മുകളിലാണെന്ന് കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് ഒരു ക്യുബിക് മീറ്റർ വായുവിൽ 45 മൈക്രോഗ്രാമാണ് നൈട്രജൻ ഓക്‌സൈഡിന്റെ തോത്. ജലമലിനീകരണത്തേക്കാൾ വേഗത്തിലാണ് വായുമലിനീകരണം സംഭവിക്കുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു.

ആശങ്കാജനകം

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി നഗരത്തിൽ നിർമ്മാണം കൂടുതലാണ്. വിവിധ സ്ഥലങ്ങളിൽ റോഡ് നവീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. വികസനത്തിനായി മരങ്ങൾ മുറിച്ചുമാറ്റുന്നതുമെല്ലാം മലിനീകരണത്തിന്റെ തോത് ഉയർത്തുന്നു. മഴ വായുമലിനീകരണം കുറയ്‌ക്കുമെങ്കിലും തലസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമാണ്. ഒരു വർഷത്തിനുള്ളിൽ തെക്കുപടിഞ്ഞാറൻ,വടക്കുകിഴക്കൻ മൺസൂണുകളുടെ പ്രയോജനം ലഭിക്കുന്ന തീരദേശ മേഖലയാണെങ്കിലും പ്രധാന മൺസൂൺ മാസമായ ജൂലായ് ഒഴികെ മറ്റെല്ലാ മാസങ്ങളിലും തിരുവനന്തപുരത്തെ മലിനീകരണതോതിൽ ക്രമാനുഗതമായ വർദ്ധനവുണ്ടെന്നാണ് റിപ്പോർട്ട്.

അതിവേഗ നഗരവത്കരണവും വാഹനപ്പെരുപ്പവും മഴയുടെ കുറവുമാണ്

വായുമലിനീകരണത്തിന് പ്രധാന കാരണം.

-എം.ദിലീപ് കുമാർ

മുൻ സീനിയർ എൻവയൺമെന്റൽ എൻജിനിയർ

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.