ബാലരാമപുരം: ബാലരാമപുരം സംയോജിത കുടിവെള്ള പദ്ധതി ഇനിയെന്ന് യാഥാർത്ഥ്യമാകുമെന്ന കാത്തിരിപ്പിലാണ് ബാലരാമപുരം നിവാസികൾ. ബാലരാമപുരം പഞ്ചായത്തിൽ നാൽപ്പതിനായിരത്തോളം പേർക്ക് കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുന്ന സ്വപ്നപദ്ധതിയാണ് സർക്കാരിന്റെയും കേന്ദ്ര എം.പിമാരുടേയും കെടുകാര്യസ്ഥത കൊണ്ട് കാലതാമസം നേരിടുന്നത്. മൊട്ടമൂട് പെരിങ്ങോട് ഭാഗത്തും തേമ്പാമുട്ടത്തും പൈപ്പ ലൈൻ കണക്ട് ചെയ്യുന്നതിന് റെയിൽവേ അനുമതി നൽകാമെന്ന് അറിയിച്ചെങ്കിലും പല കാരണത്താൽ പദ്ധതി വീണ്ടും തടസ്സപ്പെടുകയാണ്. സംസ്ഥാന സർക്കാരും എം.പിയും എം.എൽ.എയും ഇക്കാര്യത്തിൽ റെയിൽവേ അധികൃതരുമായി മാസങ്ങൾക്ക് മുമ്പ് നടന്ന ചർച്ചയും പരാജയപ്പെട്ടിരുന്നു. വർഷങ്ങൾക്ക് മുമ്പ് വാട്ടർ അതോറിട്ടി പ്രോജക്ട് ഡിവിഷൻ നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് സജ്ജമാക്കിയ കുടിവെള്ള ടാങ്ക് ഇപ്പോൾ നോക്കുകുത്തിയായിമാറിയിരിക്കുകയാണ്.എത്രയും വേഗം റെയിൽവേ പച്ചക്കൊടി കാണിച്ചാൽ റെയിൽവേ ലൈൻ കടന്നുപോകുന്ന മൊട്ടമൂട് –മുക്കമ്പാലമൂട് ഭാഗത്തും തേമ്പാമുട്ടം റെയിൽവേ ക്രോസിംഗിൽ നിന്നും പൈപ്പ് ലൈൻ കണക്ട് ചെയ്യാനുള്ള ജോലികൾ ആരംഭിക്കും. റെയിൽവേക്ക് നൽകാനുള്ള കുടിശ്ശികയ്ക്ക് പുറമേ സുരക്ഷാമാനദണ്ഡങ്ങൾ കണക്കിലെടുത്തുമാണ് സാങ്കേതിക അനുമതി നൽകാൻ വൈകുന്നത്. ഇക്കാരണത്താൽ സംയോജിത കുടിവെള്ള പദ്ധതി അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. ബാലരാമപുരം മുക്കമ്പാലമൂട്ടിൽ റെയിൽവെ തുരങ്കത്തിന് മുകളിലൂടെ 50 മീറ്റർ ദൂരത്തിൽ പൈപ്പിടാൻ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ റെയിൽവെ, എം.പി, എം.എൽ.എ, ജലവിഭവവകുപ്പ് അധികാരികളോട് കിണഞ്ഞ് ശ്രമിച്ചിട്ടും നടക്കാത്തതും തിരിച്ചടിയായി. ബാലരാമപുരം പഞ്ചായത്തിൽ ഇരുപത് വാർഡുകളിലും കുടിവെള്ളമെത്തിക്കുന്ന പ്രോജക്ട് അധികൃതരുടെ കെടുകാര്യസ്ഥതം മൂലം അവതാളത്തിലാണ്.
അനുമതി നിഷേധിക്കാൻ കാരണം
റെയിൽവെ ഡിവിഷനിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 12 കോടിയോളം രൂപ കുടിശ്ശിക വരുത്തിയെന്ന കാരണത്താലാണ് പൈപ്പ് ലൈൻ സ്ഥാപിക്കാൻ റെയിൽവേ അനുമതി നിഷേധിച്ചത്.
ജലദൗർലഭ്യം
കാളിപ്പാറ കുടിവെള്ള പദ്ധതിയുമായി ചേർന്ന് ബാലരാമപുരം പഞ്ചായത്തിൽ കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടികളും കാലതാമസം നേരിടുകയാണ്. വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷൻ പണി പൂർത്തിയാക്കിയ വെള്ളായണി കുടിവെള്ള പദ്ധതി നടപ്പായിട്ട് വർഷങ്ങൾ കഴിഞ്ഞു. എന്നിട്ടും വണിഗർ തെരുവിലെ ലക്ഷം വീട് കോളനി നിവാസികൾ കുടിവെള്ളത്തിനായി ഇനി എത്രനാൾ കാത്തിരിക്കണമെന്ന ചോദ്യമാണ് ഉയരുന്നത്. ആറാലുംമൂട് വാട്ടർ അതോറിറ്റി ഈ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുന്നുണ്ടെങ്കിലും ജലദൗർലഭ്യം നേരിടുന്ന സാഹചര്യങ്ങളിൽ ഇവിടെയും കുടിവെള്ളക്ഷാമം രൂക്ഷമാണ്.
സംഭരണശേഷി...12ലക്ഷം
റെയിൽവേ കാണിക്കുന്നത് ജനദ്രോഹപരം. ബാലരാമപുരം പഞ്ചായത്തിൽ കുടിവെള്ളമെത്തിക്കുന്നതിന്റെ ഭാഗമായി റെയിൽവേ പൈപ്പ് ലൈൻ സ്ഥാപിക്കാൻ അനുമതി നിഷേധിക്കുന്നത് പ്രതിഷേധാർഹവും നീതിക്ക് നിരക്കാത്തതുമാണ്. മുൻ എം.എൽ.എ ജമീലാ പ്രകാശത്തിന്റെ കാലത്ത് ആരംഭിച്ച പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാക്കാൻ ശശി തരൂർ എം.പി ഉൾപ്പെടെയുള്ളവർ ഇടപെടണം.
കോട്ടുകാൽക്കോണം മണി, ജനതാദൾ (എസ് ) ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |