തിരുവനന്തപുരം: അരുവിക്കര ഡാമിലെ എക്കലും മണലും നീക്കി ജലസംഭരണിയുടെ ആഴം കൂട്ടാനുള്ള നടപടി വേഗത്തിലാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. നാല് മാസത്തിനകം വിശദമായ പദ്ധതിരേഖ തയ്യാറാക്കും. ഡാമിൽ നിന്ന് ചെളി നീക്കുന്ന പ്രവൃത്തികൾ ചെയ്ത് പരിചയമുള്ള കരാറുകാർക്ക് ചുമതല നൽകും. മണലും എക്കലും വേർതിരിക്കുന്നതിന് ഉപയോഗിക്കേണ്ട സാങ്കേതികവിദ്യയും പദ്ധതി രൂപരേഖയും തയ്യാറാക്കുന്നതിനുള്ള ടെൻഡർ കൺസൾട്ടൻസി രേഖകൾക്ക് ടെക്നിക്കൽ കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്.
നേരത്തേ അഞ്ച് ഹെക്ടർ സ്ഥലത്തെ മണലും ചെളിയും നീക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇപ്പോൾ ഡാമിന്റെ മുഴുവൻ പ്രദേശത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കൂവക്കുടി പാലത്തിന്റെ തകർന്ന സംരക്ഷണവേലി പുനഃസ്ഥാപിക്കണമെന്ന് മരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. പാലത്തിന് സമീപം മാലിന്യം നിക്ഷേപിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ കാമറകൾ സ്ഥാപിക്കും. ഡാമിന്റെ റിസർവോയറിനു ചുറ്റുമുള്ള ഒരു കിലോമീറ്റർ നീളത്തിൽ സംരക്ഷണവേലി കെട്ടി. ഇരുകരകളിലുമായി 15 കിലോമീറ്ററും 0.4 കിലോമീറ്ററും നീളത്തിൽ വേലികെട്ടുന്നത് ജനുവരിയിൽ പൂർത്തിയാവുമെന്നും ജി. സ്റ്റീഫന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |