വിഴിഞ്ഞം:ബീച്ച് റോഡിൽ ചന്തയ്ക്കു സമീപത്തെ വളപ്പിലെ പുരാതന കാലത്ത് നിർമ്മിച്ച രണ്ട് ക്ഷേത്രങ്ങളിൽ ഒരെണ്ണം തകർന്നിട്ടു ഒരുവർഷമായി നിലവിലുള്ളത് ഏതുനിമിഷവും തകരാവുന്ന സ്ഥിതിയിൽ. മത്സ്യബന്ധന തുറമുഖത്തിനു സമീപത്തെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് തകർന്നത്. ക്ഷേത്ര പുനരുദ്ധാരണം നടത്തും എന്ന അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രഖ്യാപനം ഒരു വർഷം കഴിഞ്ഞും നടപ്പായില്ല. വകുപ്പു മന്ത്രി കെ.രാധാകൃഷ്ണന്റെ നിർദേശാനുസരണമാണ് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് അടക്കമുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചത്. എസ്റ്റിമേറ്റ് തയാറാക്കിയതനുസരിച്ച് ക്ഷേത്ര പുനരുദ്ധാരണം നടത്തും എന്നും പ്രവേശന കവാടം തടസ്സങ്ങൾ നീക്കി കിട്ടാൻ നിയമപരമായി ശ്രമിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഒരുവര്ഷമായിട്ടും നടപടിയില്ല.വിഴിഞ്ഞം ബീച്ച് റോഡിൽ ചന്തക്കു സമീപത്തെ വളപ്പിലെ ക്ഷേത്രസമുച്ചയങ്ങളിൽ ഒന്നാണ് തകർന്നു കിടക്കുന്നത്. ശേഷിച്ചതും തകർച്ച ഭീഷണിയിൽ ആണ്. കുറ്റിക്കാട് വെട്ടിമാറ്റിയതൊഴിച്ചാൽ ഇവിടെ മറ്റു സംരക്ഷണ മാര്ഗങ്ങളൊന്നും നടത്തിയില്ല. ദേവസ്വം ബോർഡിന്റെ വെങ്ങാനൂർ സബ് ഗ്രൂപ്പിൽ പെട്ട ക്ഷേത്രങ്ങളായ ഇവ ചോള കാല ഘട്ടത്തിൽ ഇവിടെ പണിത 64 ഓളം ക്ഷേത്രങ്ങളിൽ പെട്ടതാണെന്നു കരുതുന്നു .സാമ്പത്തിക പ്രതിസന്ധിയാണ് പ്രഖ്യാപനം നടപ്പാകാത്തതിനു കാരണം എന്നാണ് ദേവസ്വം ബോർഡ് അധികൃതരുടെ വിശദീകരണം. വികസന കാര്യങ്ങൾക്കായി പ്രദേശിക തല കമ്മിറ്റി രൂപീകരിക്കാനുള്ള ശ്രമവും വിജയം കണ്ടില്ലെന്നും അധികൃതർ പറഞ്ഞു.ആയ് രാജാക്കന്മാരുടെ കാലത്താണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്നാണ് രേഖകള്‍. ചോള–പാണ്ഡ്യ–ആയ് രാജവംശങ്ങളുടെ ചോള–പാണ്ഡ്യ–ആയ് രാജവംശങ്ങളുടെ കാലത്തെ ശില്‍പ കലയുടെ സവിശേഷതകൾ പേറുന്ന നിർമ്മിതികളാണിതെന്ന് പറയുന്നു. ഇതേകാലത്ത് ഇവിടെ നിര്‍മിച്ച 64 ക്ഷേത്രങ്ങളിൽ പെട്ടതാണ് ഇത് എന്നും വിശ്വാസമുണ്ട്. ക്ഷേത്രങ്ങളിലൊന്നിൽ ശിവലിംഗ പ്രതിഷ്ഠയും മറ്റൊന്നിൽ മഹാവിഷ്ണുവും ആണ്. ക്ഷേത്രം ദേവസ്വം ബോർഡ് അല്ലെങ്കിൽ സംസ്ഥാന പുരാവസ്തു വകുപ്പ് ഇവയുടെ സംരക്ഷണം ഏറ്റെടുക്കണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |