ചായയും കേക്കും കഴിച്ച് പിരിഞ്ഞെന്ന് സമരസമിതി നേതാക്കൾ
തിരുവനന്തപുരം: വിഴിഞ്ഞത്ത് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം അനുനയിപ്പിക്കാൻ സർക്കാർ വിളിച്ചുചേർത്ത ജില്ലാതല സർവകക്ഷി യോഗം അലസിപ്പിരിഞ്ഞു. സർവകക്ഷി യോഗം പ്രഹസനമായിരുന്നെന്ന് യോഗത്തിന് ശേഷം സമരസമിതിയിലെ അതിരൂപതാ പ്രതിനിധികളായ ഫാ. മൈക്കിൾ തോമസും ഫാ. തിയോഡേഷ്യസ് ഡിക്രൂസും കുറ്റപ്പെടുത്തി.
വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ ക്രിയാത്മക ചർച്ചകളൊന്നും നടന്നില്ല. ചായയും കേക്കും കഴിച്ച് പിരിയുകയാണ് ചെയ്‌തത്. മേയറും ജില്ലാ കളക്‌ടറും പൊലീസ് കമ്മിഷണറും ഒരക്ഷരം മിണ്ടിയില്ല, സമരസ്ഥലത്ത് ഇ - ടോയ്‌ലെറ്റ് സ്ഥാപിക്കണമെന്ന ആവശ്യം നഗരസഭ ഇതുവരെ ചെവിക്കൊണ്ടിട്ടില്ലെന്നും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നും ചർച്ച നടത്താതെ ക്രമസമാധാനത്തെപ്പറ്റി മാത്രം ചർച്ച ചെയ്‌ത് യോഗം അവസാനിപ്പിക്കുകയായിരുന്നെന്നും ഇവർ പറഞ്ഞു.
അതേസമയം ക്രമസമാധാനം സംരക്ഷിക്കാൻ പ്രദേശത്ത് ജാഗ്രത പുലർത്തുമെന്ന് ജില്ലാ ഭരണകൂടം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. മന്ത്രി വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മന്ത്രിമാരായ ആന്റണി രാജു, ജി.ആർ. അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, എം. വിൻസെന്റ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, ജില്ലാ കളക്‌ടർ ജെറോമിക് ജോർജ്, സിറ്റി പൊലീസ് കമ്മിഷണർ സ്‌പർജൻ കുമാർ, നിയമസഭയിൽ അംഗത്വമുള്ള രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കൾ തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |