കാട്ടാക്കട:ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ നെയ്യാർഡാമിൽ ലയൺ സഫാരി പാർക്കിന് പിന്നാലെ മാൻ പാർക്കും അന്യം നിൽക്കുമോ എന്ന ആശങ്കയിലാണ്. പാർക്കിൽ മാനുകളുടെ എണ്ണം കൂടിയതോടെ സിംഹങ്ങളെ വന്ധ്യംകരിച്ചതുപോലെ മാനുകൾക്കും വന്ധ്യംകരണം നടത്തുമോ എന്ന ആശങ്ക സഞ്ചാരികൾക്കും മൃഗസ്നേഹികൾക്കുമുണ്ട്. സൂവിൽ പെറ്റു പെരുകുന്ന മാനുകളെ ഉൾപ്പെടെ ഒരുകാലത്ത് ഇവിടെ എത്തിക്കുകയും ക്രമേണ വർദ്ധന ഉണ്ടായതിനാൽ ഇവരെ തീറ്റിപ്പോറ്റാൻ നിവൃത്തിയില്ലാതെ വന്നതോടെ വകുപ്പ് ഇടപെട്ട് 2005 കാലഘട്ടത്തിൽ വന്ധ്യംകരണം നടത്തിയെങ്കിലും ഇത് പൂർണമായും പ്രാവർത്തികമായില്ല. അതേസമയം കാട്ടിലേക്ക് തുറന്നുവിട്ടവ ഒഴികെ വന്ധ്യംകരണം നടത്തിയ മാനുകളിൽ പലതും ചാകുകയും ചെയ്തിരുന്നു. ഇതിനായി നല്ലൊരു തുകയാണ് അന്ന് വകുപ്പ് മാറ്റിയിരുന്നത്. സ്വതന്ത്ര ആവാസവ്യവസ്ഥ എന്ന പേരിൽ മാനുകളെ കാട്ടിലേക്ക് തുറന്നുവിടുന്നത് വന്യജീവികൾ നാട്ടിലേക്ക് കടക്കാതിരിക്കാൻ ഇവർക്ക് ഭക്ഷണം എന്ന നിലയ്ക്ക് കൂടെയാണ്. എന്നാൽ തുറന്നുവിടുന്ന മാനുകളിൽ ചിലത് വ്ലാവെട്ടി സെറ്റിൽമെന്റ് വിട്ടു പോകാതെ നാട്ടിലിറങ്ങി നടക്കുന്ന കാഴ്ചയും ഇവിടെ ഉണ്ടായിരുന്നു. ഇപ്പോൾ പാർക്കിൽ തകൃതിയായി ജോലികൾ നടക്കുന്നതിനാലാണ് സഞ്ചാരികൾക്കും നാട്ടുകാർക്കും ആശങ്കയ്ക്ക് ഇടനൽകിയത്. പാർക്കിലെ ഇപ്പോഴത്തെ ജോലികൾ പ്രത്യേക കൂടുകൾ തയാറാക്കി ആൺ പെൺ മാനുകളെ വേർതിരിക്കാനുള്ള നടപടിയുടെ ഭാഗമാണോ എന്ന ആശങ്കയുമുണ്ട്.
ആശങ്കകൾ അനവധി
പാർക്കിൽ ഇരുന്നൂറിലധികം മാനുകൾ ഉണ്ടാകാമെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഇതിൽ ആൺ മാനുകൾ കുറവും പ്രായം ചെന്ന മാനുകളുമാണ് കൂടുതൽ. ഈ സാഹചര്യത്തിൽ മാനുകളെ വേർതിരിച്ച് വന്ധ്യംകരണം നടത്തിയാൽ നെയ്യാർ സിംഹ സഫാരി പാർക്ക് നേരിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങും. വന്ധ്യംകരണത്തിന്റെ ഭാഗമായി മാനുകൾ ചാകാം എന്നും ക്രമേണ മാനുകൾ പൂർണമായും അപ്രത്യക്ഷമാകുമെന്നും ഇതോടെ ഇവിടെ ജോലിയെടുക്കുന്ന ആദിവാസി ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയുമുണ്ട്. അതേസമയം ഇതുമായി ബന്ധപ്പെട്ട പ്രതികരണമൊന്നും വനം വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. മാൻപാർക്കുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ നിലവിലെ നടപടികളെക്കുറിച്ച് വ്യക്തത വരുത്തണമെന്ന ആവശ്യവും മൃഗസ്നേഹികൾ മുന്നോട്ടു വയ്ക്കുന്നുണ്ട്.
സ്ഥാപിതമായത്
1992ൽ മാനുകളെ സംരക്ഷിക്കുന്നതിനും സ്വതന്ത്ര ആവാസ വ്യവസ്ഥയിൽ ജീവിക്കുന്നതിനൊപ്പം നെയ്യാറിൽ എത്തുന്ന സഞ്ചാരികൾക്ക് ഇവയെ കാണുന്നതിനു കൂടി സൗകര്യം ഒരുക്കിയാണ് മരക്കുന്നം കേന്ദ്രീകരിച്ച് മാൻ പാർക്ക് സ്ഥാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |