തൃശൂർ: എൽ.ഡി.എഫ് ധാരണപ്രകാരം ഡെപ്യൂട്ടി മേയർ രാജിവച്ചെങ്കിലും മേയർ എം.കെ. വർഗീസിനെ മാറ്റുന്ന കാര്യത്തിൽ തീരുമാനമായില്ല. കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച എം.കെ. വർഗീസ് കോൺഗ്രസിന്റെയും എൽ.ഡി.എഫിന്റെ കക്ഷിനില തുല്യമായതോടെ ഇടത്തേക്ക് ചാഞ്ഞ് മേയറാകുകയായിരുന്നു. രണ്ടുവർഷം കഴിഞ്ഞാൽ മേയർ സ്ഥാനം ഒഴിയാമെന്ന് വാക്കാൽ ധാരണ ഉണ്ടായെങ്കിലും മൂന്നു മാസം പിന്നിട്ടിട്ടും അദ്ദേഹം രാജിവച്ചിട്ടില്ല. മേയർ രാജിവച്ചാൽ സി.പി.എമ്മിന് ഒദ്യോഗികമായി തന്നെ മേയർ സ്ഥാനം ലഭിക്കും.
രണ്ട് വർഷത്തിനുള്ളിൽ എൽ.ഡി.എഫിനും പ്രത്യേകിച്ച് സി.പി.എമ്മിന് ഇഷ്ടപ്പെടാത്ത നിരവധി കാര്യങ്ങളിൽ മേയർ തീരുമാനം എടുത്തിരുന്നെങ്കിലും അതിനെതിരെ ശബ്ദിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. രണ്ട് വർഷം കഴിഞ്ഞാൽ മേയർ സ്ഥാനം സ്വയം ഒഴിയുമെന്നാണ് സി.പി.എം കരുതിയത്. എന്നാൽ ഇതുവരെ എം.കെ. വർഗീസ് അതിന് തയ്യാറായിട്ടില്ല.
രാജി സംബന്ധിച്ച് തന്നോട്ട് ഒന്നും തന്നെ സംസാരിച്ചിട്ടില്ലെന്നാണ് മേയർ പറയുന്നത്. മേയറുടെ കാര്യത്തിൽ കർശന നിലപാടിലേക്ക് പോകേണ്ടയെന്നാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ സമീപനം. രാജി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് പറഞ്ഞു.
പി.കെ. ഷാജനോ കണ്ടംകുളത്തിയോ ?
മേയർ രാജി വച്ചാൽ അടുത്ത മേയർ ആരാകണമെന്നത് സംബന്ധിച്ച് അണിയറയിൽ തർക്കമുള്ളതായും സൂചനയുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് പി.കെ. ഷാജൻ മേയർ സ്ഥാനാർത്ഥിയെന്ന നിലയിലായിരുന്നു മത്സരിച്ചത്. എന്നാൽ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ ഭരണ നിലനിറുത്താൻ എം.കെ. വർഗീസിന്റെ സഹായം തേടേണ്ടിവന്നു. സിനീയോറിറ്റി അനുസരിച്ച് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി.കെ. ഷാജന് തന്നെയാണ് സാദ്ധ്യത. ഘടക കക്ഷികൾക്കും ഷാജനോട് തന്നെയാണ് താത്പര്യം.
എന്നാൽ പാർട്ടി കൗൺസിലർമാരിൽ ഭൂരിഭാഗത്തിനും വർഗീസ് കണ്ടംകുളത്തി വന്നാൽ മതിയെന്നാണത്രെ താത്പര്യം. കോർപറേഷനിൽ തങ്ങളുടെ കാര്യങ്ങളിൽ ഇടപെടലുകൾ നടത്തുന്നതിൽ കണ്ടംകുളത്തിയാണ് നല്ലതെന്ന അഭിപ്രായമാണ് ഒരു വിഭാഗത്തിനുള്ളത്. മേയർ രാജിവച്ചാൽ അത് ഒരു പ്രശ്‌നമായി തീരാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് മേയറുടെ രാജിക്കാര്യത്തിൽ സി.പി.എം മെല്ലെപോക്ക് നയം സ്വീകരിക്കുന്നതെന്നാണ് അണിയറയിലെ വർത്തമാനം.
സി.പി.ഐയിലും ചരടുവലി
ഡെപ്യൂട്ടി മേയർ ആരാകണമെന്നതിൽ സി.പി.ഐയിലും ഭിന്നതയുണ്ട്. കൗൺസിലിൽ പാർട്ടിയുടെ പാർലമെന്ററി പാർട്ടി ലീഡർ സാറാമ്മ റോബ്‌സണാണ്. അതിനാൽ അവർക്കാണ് സാദ്ധ്യത കൂടുതൽ. എന്നാൽ കൗൺസിലിൽ സിനീയറും മുൻ ഡെപ്യൂട്ടി മേയറുമായ ബീന മുരളിയും പട്ടികയിലുണ്ട്. പാർട്ടി ജില്ലാ എക്‌സിക്യുട്ടീവ് ചേർന്ന് മാത്രമേ അന്തിമ തീരുമാനമെടുക്കൂ. മറ്റൊരു അംഗം സി.പി.ഐ സ്വതന്ത്രയായി മത്സരിച്ച് ജയിച്ച ലിംനയാണ്. 20 ദിവസത്തിനകം മതി പുതിയ ഡെപ്യുട്ടി മേയർ എന്നതിനാൽ ഇതുസംബന്ധിച്ച ചർച്ചകൾ സജീവമായിട്ടില്ലത്രെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |