തൃശൂർ: പൂരംനാളിലും പിറ്റേന്ന് പകൽപ്പൂരത്തിനുമായി തിരക്കിനിടയിൽ കുഴഞ്ഞുവീണത് അറുന്നൂറോളം പേർ. പൂരനഗരിയിലെ മെഡിക്കൽ ക്യാമ്പുകളിലും ജില്ലാ ജനറൽ ആശുപത്രികളിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ഇവരെ കൃത്യസമയത്തെത്തിച്ച് അഗ്‌നിശമനസേനയും സിവിൽ ഡിഫൻസ് വളണ്ടിയർമാരും മാതൃകയായി.
പൂരത്തലേന്ന് പെയ്ത മഴ വേനൽച്ചൂടിന് അൽപ്പം ആശ്വാസം നൽകിയതാണ് സംഖ്യ ഇത്രയും കുറയാൻ കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. ജനലക്ഷങ്ങൾ പങ്കെടുത്ത പൂരത്തിൽ ചൂടും പുഴുക്കവും തിരക്ക് മൂലമുള്ള അസ്വസ്ഥതയും മൂലമാണ് ഇത്രയും പേർ കുഴഞ്ഞുവീണത്.
ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ, ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ വിജയ് കൃഷ്ണ, ആദർശ്, കോ - ഓർഡനേറ്റർ വി.എസ് സ്മിനേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. ആരോഗ്യ വകുപ്പിന്റെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സേവനമുണ്ടായിരുന്നു. ഒരാൾക്കും ജീവാപായം ഉണ്ടായില്ല.
താങ്ങായി, അഗ്‌നി രക്ഷാസേനയും
പൂരം കാണാൻ വന്ന് കുഴഞ്ഞു വീണവർക്ക് കൈത്താങ്ങായി അഗ്‌നി രക്ഷാസേനയും സിവിൽ ഡിഫൻസ് ആപ്ത മിത്ര വളണ്ടിയർമാരും. ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പും വകുപ്പിന് കീഴിലെ 200 സന്നദ്ധസേവകരും രംഗത്തുണ്ടായിരുന്നു. പൂരം ദിവസം രാവിലെ ഒമ്പത് മുതൽ പിറ്റേന്ന് പകൽപ്പൂരം വൈകിട്ട് മൂന്ന് വരെയായിരുന്നു പ്രവർത്തനം. പത്ത് പോയിന്റുമായി കുഴഞ്ഞു വീഴുന്നവർക്ക് വൈദ്യസഹായം ലഭ്യമാക്കി. സ്ട്രക്ചറിൽ അതിവേഗം തിങ്ങി നിറഞ്ഞ ജനങ്ങൾക്കിടയിലൂടെ കുഴഞ്ഞുവീണവരെ എത്തിക്കുന്നതിൽ വിലയേറിയ സേവനമാണ് ഇവർ നൽകിയത്. 50 സ്ട്രക്ചർ ടീം ചേർന്നാണ് പ്രാഥമിക ചികിത്സ നൽകിയത്.
കർമ്മനിരതരായി സന്നദ്ധ സംഘടനകളും
പൂരത്തിൽ കർമ്മ നിരതരായി വിവിധ സന്നദ്ധ സംഘടനകളും രംഗത്തുണ്ടായിരുന്നു. ആക്ട്‌സ്, സേവാഭാരതി, യുവജനക്ഷേമ ബോർഡിന് കീഴിലുള്ള ടീം കേരള അംഗങ്ങൾ എന്നിവരും രംഗത്തുണ്ടായിരുന്നു. ആക്ട്‌സ്, സേവാഭാരതി പതിനായിരങ്ങൾക്ക് സൗജന്യ ഭക്ഷണവും നൽകി.
കുഴഞ്ഞുവീണവർ
മഠത്തിൽ വരവ് - 52
ഇലഞ്ഞിത്തറമേളം - 48
കുടമാറ്റം - 400
പകൽപ്പൂരം - 97.
1066 പേർക്ക് ചികിത്സ നൽകി
തൃശൂർ: പൂരവുമായി ബന്ധപ്പെട്ട് ജനറൽ ആശുപത്രിയിൽ സജ്ജമാക്കിയ മെഡിക്കൽ സംഘം 1,066 പേർക്ക് ചികിത്സ നൽകി. ഇതിൽ 284 പേർക്ക് കിടത്തിച്ചികിത്സ നൽകേണ്ടി വന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി നാലുപേരെ ഗവ. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.
മെഡിക്കൽ എയ്ഡ് പോസ്റ്റിൽ നിർജലീകരണം മൂലവും തിക്കിലും തിരക്കിലും പെട്ട് ദേഹാസ്വാസ്ഥ്യവും ചെറിയ മുറിവുകളും ചതവുകളുമായും വന്ന 223 പേർക്ക് ചികിത്സ നൽകി. സ്വരാജ് റൗണ്ടിലെ അഞ്ച് മെഡിക്കൽ എയ്ഡ് പോസ്റ്റുകളിലായി 158 പേർക്ക് ചികിത്സ നൽകി.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവിയുടെ നേതൃത്വത്തിൽ ജില്ലാതല ഓഫീസർമാർ മുഴുവൻ സമയവും മെഡിക്കൽ സംഘത്തിന് മേൽനോട്ടം വഹിച്ചു. 61 ആംബുലൻസുകൾ പൂരം ഡ്യൂട്ടിക്ക് സജ്ജമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |