തൃശൂർ : പകൽപ്പൂരവും രാത്രി ഘടകപൂരങ്ങളും പൊലിമയോടെ നടത്തിയെങ്കിലും തിരുവമ്പാടിയുടെ പൂരത്തിനിടെ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ അനാവശ്യ നടപടി പൂരത്തെ കുളമാക്കി. ഏത് നിമിഷവും സംഘർഷമെന്ന അവസ്ഥ ഒഴിവായത് മന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഇടപെടലാണ്.
ചരിത്രത്തിൽ ആദ്യമായി ഏഴ് മണിക്കൂറോളം പൂരച്ചടങ്ങുകൾ മുൾമുനയിലായി. ഒടുവിൽ മന്ത്രി കെ.രാജൻ, കളക്ടർ വി.ആർ.കൃഷ്ണതേജ, തൃശൂരിലെ സ്ഥാനാർത്ഥികളായ വി.എസ്.സുനിൽ കുമാർ, സുരേഷ് ഗോപി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകൾക്കൊടുവിലാണ് വെടിക്കെട്ട് പൊട്ടിച്ചതും പൂരം പുനരാരംഭിച്ചതും. വിവിധ തലങ്ങളിൽ നിന്ന് പൊലീസിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നു.
ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു സംഭവങ്ങൾക്ക് തുടക്കം. രാത്രി മഠത്തിൽ വരവ് പഞ്ചവാദ്യം തുടങ്ങി പാണ്ടി സമൂഹ മഠം വഴിയിൽ നിന്ന് സ്വരാജ് റൗണ്ടിലേക്ക് കയറിയതോടെയാണ് പ്രശ്‌നങ്ങൾ തുടക്കം. പൂരം റൗണ്ടിലേക്ക് കയറിയതോടെ പൊലീസ് സ്വരാജ് റൗണ്ടിലേക്കുള്ള വഴികളെല്ലാം ബാരിക്കേഡ് വച്ച് അടച്ചു. ഇതിനെതിരെ തിരുവമ്പാടി വിഭാഗം രംഗത്തെത്തി. പൊലീസും ഭാരവാഹികളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടയിൽ പൊലീസ് ലാത്തി വീശി. ദേവസ്വം ഭാരവാഹികൾ, പഞ്ചവാദ്യ പ്രമാണി കോങ്ങാട് മധുവിന്റെ അടുത്തെത്തി തിമില, മദ്ദളം, കൊമ്പ്, താളം, ഇടയ്ക്ക എന്നിവർ ഒരോരുത്തർ മതിയെന്നും ബാക്കിയുള്ളവരെ പിൻവലിക്കാനും ആവശ്യപ്പെട്ടു. ആനകളെയും പിൻവലിച്ചു. പന്തലും അണച്ചു. ഒരു മണിക്കൂർ മാത്രമാണ് രാത്രിയിലെ മഠത്തിൽ വരവ് പഞ്ചവാദ്യം കൊട്ടിയത്.
പൊലീസിന് ഗോ ബാക്ക് വിളി
പൊലീസിന്റെ അനാവശ്യ ഇടപെടലുകൾക്കെതിരെ ജനം പ്രതിഷേധവുമായെത്തി. ബാരിക്കേഡ് തകർത്ത് സ്വരാജ് റൗണ്ടിലേക്ക് കടക്കാനുള്ള ശ്രമം നടത്തിയതോടെ നായ്ക്കനാലിൽ പൊലീസ് വീണ്ടും ലാത്തി വീശി. പലരും ചിതറിയോടി. പ്രശ്‌നം സങ്കീർണമായതോടെ പൂരം നിറുത്തിവയ്ക്കാനും ഒരാനയുമായി ഉപചാരമായി നടത്താമെന്നും തീരുമാനമെടുത്തു. ഇതോടെ മൂന്നിന് ആരംഭിക്കേണ്ട വെടിക്കെട്ട് അനിശ്ചിത്വത്തിലായി.
പുലർകാല ചർച്ച
സംഭവമറിഞ്ഞ് കളക്ടർ വി.ആർ.കൃഷ്ണ തേജ സ്ഥലത്തെത്തി. തിരുവമ്പാടി ദേവസ്വം, റേഞ്ച് ഐ.ജി.അജിതാ ബീഗം, കമ്മിഷണർ അങ്കിത് അശോകൻ എന്നിവരെ വിളിച്ച് ചർച്ച നടത്തി. പ്രശ്‌നം ഇത്രയും വഷളാക്കിയതും പൂരം കുളമാക്കിയതും പൊലീസാണെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ദേവസ്വം ആവശ്യപ്പെട്ടു. ചർച്ചകൾക്കൊടുവിൽ വെടിക്കെട്ടും ചടങ്ങും നടത്താൻ തിരുവമ്പാടി തീരുമാനിച്ചെങ്കിലും വീണ്ടും കുരുക്കായി. വെടിക്കെട്ട് നടത്തുന്നതിന് അനുവദിച്ച സമയം കഴിഞ്ഞു. ഇതോടെ പുതിയ ഉത്തരവ് ലഭിച്ചാലേ വെടിക്കെട്ട് നടത്താൻ സാധിക്കൂവെന്ന സാങ്കേതിക പ്രശ്‌നം ഉടലെടുത്തു. ഒടുവിൽ കളക്ടർ പുതിയ ഉത്തരവ് ഇറക്കി. ഒടുവിൽ 7.10 നാണ് പാറമേക്കാവ് വെടിക്കെട്ടിന് തിരി കൊളുത്തിയത്. തുടർന്ന് അര മണിക്കൂറിന് ശേഷം തിരുവമ്പാടി വിഭാഗവും വെടിക്കെട്ടിന് തിരി കൊളുത്തിയതോടെ മണിക്കൂറുകൾ നീണ്ട ആശങ്കകൾക്ക് വിരാമമായി.
പൊലീസിന്റെ അനാവശ്യ ഇടപെടലാണ് തൃശൂർ പൂരത്തിനിടെയുണ്ടായ വിഷയം വഷളാക്കിയത്. പുലർച്ചെ തിരുവമ്പാടി ദേവസ്വം ഓഫീസിൽ നടന്ന ചർച്ചയിൽ പ്രശ്‌നം പരിഹരിക്കപ്പെട്ടു. പൂരത്തിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ല. പൊലീസിന്റെ കാർക്കശ്യമാണ് പ്രശ്നങ്ങൾക്ക് കാരണമായത്. മാറി വരുന്ന ഉദ്യോഗസ്ഥർക്ക് പൂരത്തിന്റെ ആത്മാവ് മനസിലാകാത്ത പ്രശ്നമുണ്ട്.
വി.എസ്.സുനിൽകുമാർ.
എൽ.ഡി.എഫ്. സ്ഥാനാർത്ഥി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |