മാള: ആത്മീയ ജീവിതത്തിനിടെ പ്രാർത്ഥനയ്‌ക്കൊപ്പം രുചിഭേദങ്ങളുടെ തട്ടുകട ജാലകം ലോകത്തിന് മുന്നിലേക്ക് തുറന്നിട്ട വൈദികന്റെ പാചകം ഹിറ്റ്. ഈ കൊച്ചച്ചന്റെ പാചകം വെറും വാചകമല്ല, അതൊരു കൈപ്പുണ്യമാണ്. മാളയ്ക്കടുത്തുള്ള പുത്തൻചിറ മുട്ടിക്കൽ സെന്റ് ജോസഫ് പള്ളിയിലെ വൈദികനായ ഫാ. ലിനു പുത്തൻ ചക്കാലക്കലിന് ലോക്ഡൗൺ അപാരത നേരമ്പോക്കല്ല ഇത്. പാരമ്പര്യമായി ലഭിച്ച കൈപ്പുണ്യമാണ്.
മാതാപിതാക്കളായ നെൽസനും മേരിയുമാണ് പാചക കൈപ്പുണ്യം പകർന്നുനൽകിയത്. നാടൻ വിഭവങ്ങളുടെ പാചകമാണ് ഏറെ ഇഷ്ടം. ബീഫ്, മീൻ, ബിരിയാണികൾ എന്നിവ വ്യത്യസ്ത രീതിയിൽ പാകം ചെയ്യും. പള്ളിയുമായി ബന്ധപ്പെട്ട പ്രധാന ദിവസങ്ങളിൽ 35 കാരനായ ഫാ. ലിനു നാടൻ വിഭവങ്ങൾ വിളമ്പുന്ന തട്ടുകട തന്നെ തുടങ്ങും. അത്തരത്തിൽ തട്ടുകടയിലൂടെ ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനത്തിനായി വിനിയോഗിക്കും.
തന്റെ രുചിക്കൂട്ടുകളുടെ കളരി, ലോകം മുഴുവൻ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യവുമായാണ് ഫാദർ ലിനൂസ് ടേസ്റ്റ് വേൾഡ് എന്ന പേരിൽ യു ട്യൂബ് ചാനൽ ആരംഭിച്ചത്. വിശേഷ അവസരത്തിൽ കൂടുതൽ വിഭവം ഒരുക്കി വിറ്റ് ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനത്തിന് ഉപയോഗിക്കണമെന്നാണ് ഈ കൊച്ചച്ചന്റെ ആഗ്രഹം.
കൊവിഡ് കാലഘട്ടത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. കൊവിഡ് കാലത്ത് പാചകവും വിപണനവും കുറഞ്ഞതോടെയാണ് യു ട്യൂബിലേക്ക് കളരി മാറ്റിപ്പിടിച്ചത്. ഈ രീതിയിൽ വരുമാനം ലഭിച്ചാലും അതെല്ലാം ജീവകാരുണ്യ പ്രവർത്തനത്തിന് വിനിയോഗിക്കും.
മാതാപിതാക്കൾ പാചകം ചെയ്യുന്നത് കണ്ടും ചെയ്തും പഠിച്ച് പ്ലസ്ടു പഠനശേഷം പ്രൊഫഷണലായി തന്നെ പഠിക്കണമെന്നായിരുന്നു ആഗ്രഹം. പിന്നീട് വൈദിക ജീവിതത്തിലേക്ക് വന്നെങ്കിലും പാചകം കൈവിട്ടില്ല. യുട്യൂബ് ചാനൽ കൂടുതൽ പ്രചാരത്തിലാക്കണം. കൂടുതൽ വിഭവങ്ങൾ ഒരുക്കി വരുമാനം കണ്ടെത്തി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം
ഫാ. ലിനു
പുത്തൻ ചക്കാലക്കൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |