തൃശൂർ : മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യുന്ന രോഗികളുടെ രോഗാവസ്ഥ അറിയാൻ യാതൊരുവിധ സൗകര്യവും ഇല്ലാത്തത് നിരവധി പേരെ ദുരിതത്തിലാക്കുന്നു. കൊവിഡ് രോഗികൾക്ക് കൂട്ടിരിപ്പുകാരെ കൊണ്ടു പോകാമെങ്കിലും ഭൂരിഭാഗം പേരും ഒറ്റയ്ക്കാണ്. ഇതിൽ തന്നെ പലരും അറുപത് വയസിന് മുകളിൽ പ്രായമുള്ളവരാണ്. ഇവരെക്കുറിച്ച് അന്വേഷിക്കാനാവശ്യമായ ഹെൽപ്പ് ഡെസ്‌ക് സംവിധാനം പോലും നാളിതു വരെയായിട്ടും ഇല്ല. മെഡിക്കൽ കോളേജിലെ ജീവനക്കാരടക്കം ഈ ആവശ്യം ഉന്നയിച്ച് തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി.
അതിനിടെ രോഗികളെ ചികിത്സിക്കുന്നതിൽ അലംഭാവം വരുത്തുന്നുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം വൃക്ക രോഗി ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണമാണ് പലരും ഇതിനായി ചൂണ്ടിക്കാട്ടുന്നത്. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം മെഡിക്കൽ കോളേജ് അധികൃതരോട് റിപ്പോർട്ട് തേടിയിരുന്നു. എന്നാൽ 12 വർഷമായി ഇവിടെ ഡയാലിസിസ് ചെയ്യുന്ന വാടാനപ്പിള്ളി സ്വദേശി നകുലന് ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. അൽപ നേരമാണ് ഇയാൾക്ക് നിലത്ത് കിടക്കേണ്ടി വന്നതെന്നും അധികൃതർ വിശദീകരിക്കുന്നു.
550 ഓളം കൊവിഡ് രോഗികളാണ് മെഡിക്കൽ കോളേജിലും നെഞ്ച് രോഗ ആശുപത്രിയിലുമായി ഉള്ളത്. ഭൂരിഭാഗം പേർക്കും ഓക്‌സിജൻ നൽകുന്നുണ്ട്. ചികിത്സയിൽ ഉള്ളവരിൽ ദിനം പ്രതി ശരാശരി 20 നും 30 നും ഇടയിൽ മരണം സംഭവിക്കുന്നതും ആശങ്ക ഉയർത്തുന്നു. മൂന്ന് ദിവസത്തിനുള്ളിൽ 60 ഓളം പേരാണ് മരിച്ചത്.
മരണം കൂടുന്നു
ചൊവ്വാഴ്ച 17 പേർക്കും ബുധനാഴ്ച്ച 20 പേർക്കും മെഡിക്കൽ കോളേജിൽ ജീവൻ നഷ്ടപ്പെട്ടപ്പോൾ വ്യാഴാഴ്ച 21 പേരാണ് മരിച്ചത്. വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം കൊവിഡ് വാർഡിൽ ലഭിക്കുന്നില്ലെന്ന ആക്ഷേപം കുറെ നാളുകളായി ഉയരുന്നുണ്ട്. പി. ജി. ഡോക്ടർമാരാണ് ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിചരിക്കുന്നത്. ഫോണിലൂടെ മുതിർന്ന ഡോക്ടർമാരിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ചാണ് ചികിത്സയെന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |