തൃശൂർ: 2,157 പേർ രോഗമുക്തരായപ്പോൾ 1,598 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,523 ആണ്. തൃശൂർ സ്വദേശികളായ 77 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.38% ആണ്. 11,116 സാമ്പിളുകളാണ് പരിശോധിച്ചത്. സമ്പർക്കം വഴി 1586 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 05 ആൾക്കും, 05 ആരോഗ്യ പ്രവർത്തകർക്കും, കൂടാതെ ഉറവിടം അറിയാത്ത രണ്ട് പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 116 പുരുഷന്മാരും 126 സ്ത്രീകളും പത്ത് വയസിന് താഴെ 60 ആൺകുട്ടികളും 51 പെൺകുട്ടികളുമുണ്ട്.
ചികിത്സയിൽ കഴിയുന്നവർ
തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ 276
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 810
സർക്കാർ ആശുപത്രികളിൽ 332
സ്വകാര്യ ആശുപത്രികളിൽ 699
ഡൊമിസിലിയറി കെയർ സെന്ററുകളിൽ 1365
വീടുകളിൽ 5,443
വാക്‌സിൻ സ്വീകരിച്ചവർ 6,79,428
തൃശൂർ: കൊവിഡ് 19 പ്രതിരോധ വാക്‌സിന്റെ ആദ്യഡോസ് 6,79,428 പേരും രണ്ടാം ഡോസ് 1,67,350 പേരും സ്വീകരിച്ചു. ആരോഗ്യ പ്രവർത്തകരിൽ 46,223 പേർ ഫസ്റ്റ്‌ഡോസും 38,795 സെക്കൻഡ് ഡോസും സ്വീകരിച്ചു. മുന്നണി പോരാളികളിൽ അത് യഥാക്രമം 37,285, 23,831 എന്ന രീതിയിലാണ്. 45 വയസിന് മുകളിലുള്ളവരിലത് 5,75,419 - 1,04,718 എന്നിങ്ങനെയാണ്. 18- 44 വയസ്സിന് ഇടയിലുള്ള 20,491 പേർ ഫസ്റ്റ് ഡോസും ആറ് പേർ സെക്കൻഡ് ഡോസും സ്വീകരിച്ചു.
വാക്സിനേഷൻ നടപടി
വേഗത്തിലാക്കും: കളക്ടർ
തൃശൂർ: കൊവിഡ് വാക്സിനേഷൻ നടപടിക്രമം വേഗത്തിലാക്കുമെന്ന് കളക്ടർ എസ്. ഷാനവാസ്. വാക്സിനേഷനുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് മേധാവികളുമായി നടത്തിയ അവലോകന യോഗത്തിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്.
ഇനിയും വാക്‌സിൻ എടുക്കാത്തവർക്ക് അതിനുള്ള സൗകര്യം ഉറപ്പാക്കാൻ കളക്ടർ ഡി.എം.ഒയോട് നിദ്ദേശിച്ചു.
ട്രൈബൽ മേഖലകൾ, തീരദേശ മേഖലകൾ എന്നിവിടങ്ങളിൽ 18നും 44നും ഇടയിൽ പ്രായമുള്ള വാക്‌സിൻ ലഭിക്കാത്തവർക്ക് ഈയാഴ്ച തന്നെ സൗകര്യം ഏർപ്പെടുത്തും. കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാദ്ധ്യത നിലനിൽക്കേ ശേഷിക്കുന്ന വാക്സിനേഷൻ നടപടി പൂർത്തിയാക്കും. ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള ജില്ലയിലെ മുഴുവൻ പേർക്കും ക്യാമ്പ് നടത്തി വാക്‌സിൻ നൽകും. ഹോട്ടൽ, റസ്റ്റോറന്റ് ജീവനക്കാർക്ക് വാക്സിനേഷൻ നിർബന്ധമാക്കുന്നതിനായി ഫുഡ് സേഫ്റ്റി ഓഫീസർമാർക്ക് നിർദ്ദേശം നൽകും. ക്ഷേത്രം പൂജാരിമാർ, പള്ളി, മസ്ജിദുകളിലെ ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർക്കും വാക്‌സിൻ ഉടൻ ലഭ്യമാക്കുമെന്നും കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |