തൃശൂർ: മൂന്ന് മന്ത്രിമാർ പ്രതിനിധാനം ചെയ്യുന്ന ജില്ലയ്ക്ക് ബഡ്ജറ്റിൽ നീക്കിയിരിപ്പ് തുച്ഛമാണെന്നും പുതുക്കാട് കെ.എസ്.ആർ.ടി.സിയുടെ മൊബിലിറ്റി ഹബ്ബിനായി കിഫ്ബിയുമായി ചേർന്ന് പദ്ധതി രൂപീകരിക്കുമെന്ന പ്രഖ്യാപനമൊഴിച്ചാൽ ബഡ്ജറ്റിൽ ജില്ലയ്ക്ക് കാര്യമായൊന്നും കരുതിവെച്ചിട്ടില്ലെന്നും ആക്ഷേപം.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് കേന്ദ്രീകരിച്ച് മൾട്ടിപ്ലക്‌സ് തിയേറ്ററുകൾ ഉൾക്കൊള്ളുന്ന ബൃഹത് പദ്ധതിയാണ് പുതുക്കാട് മൊബിലിറ്റി ഹബ്ബിൽ വിഭാവനം ചെയ്തിട്ടുള്ളത്. അതേസമയം തൃശൂരിലെ ഇടിഞ്ഞുപൊളിയാറായ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് അറ്റകുറ്റപ്പണിയെപ്പറ്റി ബഡജറ്റിൽ ഒന്നുമില്ല. ആരോഗ്യ സർവകലാശാല, കില ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് യാതൊന്നും ബഡ്ജറ്റിൽ നീക്കിവെച്ചില്ല. തൃശൂർ ഉൾപ്പെടുന്ന തീരദേശ ഹൈവേ പദ്ധതിക്കായി മൊത്തം 6500 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. ഇതിനായി ഡ്രോൺ സർവേ ഉൾപ്പെടെ പൂർത്തിയായി. ഹൈവേയിൽ 2530 കിലോമീറ്റർ ഇടവേളകളിൽ പരിസ്ഥിതി സൗഹൃദ സൗകര്യകേന്ദ്രങ്ങൾ സ്ഥാപിക്കും. ഇതിനായി കിഫ്ബി വഴി 240 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നും പ്രഖ്യാപനമുണ്ട്.
ഐസൊലേഷൻ വാർഡുകൾ
ആരോഗ്യ മേഖലയിൽ സംസ്ഥാന തലത്തിൽ പ്രഖ്യാപിക്കപ്പെട്ട സി.എച്ച്.സി, താലൂക്ക്, ജില്ല , ജനറൽ ആശുപത്രികളിലും പകർച്ചവ്യാധികൾക്കായി 10 ബെഡുകൾ വീതമുള്ള ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഗുണഭോക്താക്കളിൽ തൃശൂരും ഉൾപ്പെടും. ഒരു സെന്ററിന് മൂന്ന് കോടി ചെലവിലാണ് സജ്ജീകരിക്കുക. പകർച്ച വ്യാധികൾ കൈകാര്യം ചെയ്യാൻ മെഡിക്കൽ കോളേജുകളിൽ പ്രത്യേക ബ്ലോക്ക് പണിയുമെന്ന പ്രഖ്യാപനമുണ്ടെങ്കിലും ആദ്യഘട്ട ലിസ്റ്റിൽ തൃശൂർ മെഡിക്കൽ കോളേജില്ല.
ലിറ്റററി സർക്യൂട്ടിൽ ഭാരതപ്പുഴയും
കാർഷിക ഉൽപന്നങ്ങളുടെ വിപണനത്തിന് വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സേവന ശൃംഖല ആരംഭിക്കാൻ രണ്ട് ജില്ലകളിൽ ഈ വർഷം പൈലറ്റ് പദ്ധതി ആരംഭിക്കുമെന്ന് പ്രഖ്യാപനമുണ്ട്. അതിൽ ജില്ല ഉൾപ്പെടുമെന്നാണ് പ്രതീക്ഷ. ടൂറിസം പദ്ധതിയിൽപ്പെടുന്ന മലബാർ ലിറ്റററി സർക്യൂട്ടിൽ ഭാരതപ്പുഴയുടെ തീരങ്ങളാണ് ഉൾപ്പെടുന്നത്. ജില്ല അതിർത്തി മേഖലകൾ കൂടി പദ്ധതിയുടെ ഭാഗമായേക്കാമെന്നാണ് പ്രതീക്ഷ.
തികഞ്ഞ അവഗണനയെന്ന്
തൃശൂർ: ബഡ്ജറ്റ് ജില്ലയോട് നീതി പുലർത്തിയില്ലെന്ന് വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നു. മൂന്ന് മന്ത്രിമാർ പ്രതിനിധാനം ചെയ്യുന്ന ജില്ലയ്ക്ക് അർഹിക്കുന്ന പരിഗണനയുണ്ടായില്ലെന്ന വിമർശനമാണ് പ്രതിപക്ഷ കക്ഷികൾ ഉയർത്തിയത്. വ്യാപാരികളെ ബഡ്ജറ്റ് അവഗണിച്ചതായി വിവിധ സംഘടനകൾ കുറ്റപ്പെടുത്തി. പട്ടികജാതി വകുപ്പ് മന്ത്രി ജില്ലയിൽ നിന്നായിട്ടും വകുപ്പിന് കാര്യമായ പരിഗണന കിട്ടിയില്ലെന്നും വിമർശനമുയർന്നു. ആർ. ബാലകൃഷ്ണപിള്ളയ്ക്കും കെ.ആർ ഗൗരിയമ്മയ്ക്കും സ്മാരകം പ്രഖ്യാപിച്ചപ്പോൾ കെ. കരുണാകരന് സ്മാരകം വേണമെന്ന കാര്യം അവഗണിച്ചെന്ന് ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ്ആരോപിച്ചു. ബഡ്ജറ്റിലെ ന്യൂനതകൾ പരിഹരിക്കണം എന്നാവശ്യപെട്ട് ഇന്ന് രാവിലെ 10:30 ന് കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കോർപറേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബഡ്ജറ്റ് നിരാശജനാകമാണ്. മഹാമാരിക്കാലത്ത് പ്രതീക്ഷ നൽകുന്ന പ്രഖ്യാപനങ്ങളോ പദ്ധതികളോ ഉണ്ടായില്ല. വ്യാപാര - കാർഷിക മേഖലയ്ക്ക് ആശ്വാസമാവുന്ന വാക്കുകൾ ഉണ്ടായില്ല. ചെറുകിട വ്യാപാര മേഖലയിലുള്ളവർ, സ്വയം സംരംഭകർ തുടങ്ങി വിവിധ മേഖലയിലുള്ളവർ ദുരിതത്തിലാണ്. വായ്പകൾക്ക് കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും മൊറട്ടോറിയം പ്രഖ്യാപിക്കേണ്ടിയിരുന്നു.
എം.പി വിൻസെന്റ്
ഡി.സി.സി പ്രസിഡന്റ്
ബഡ്ജറ്റിൽ പട്ടികജാതി വിഭാഗങ്ങളോട് കടുത്ത അവഗണനയാണ് കാട്ടിയത്. പട്ടികജാതി സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്ന യാതൊന്നും ബഡ്ജറ്റിൽ ഇല്ല. വിദ്യാഭ്യാസ തൊഴിൽ മേഖലയിലടക്കം പട്ടികജാതിക്കാരുടെ പരമ്പരാഗത തൊഴിൽ മേഖലയിൽ പോലും ഒരു അനുകൂല്യവും പ്രഖ്യാപിച്ചില്ല.
ഷാജുമോൻ വട്ടേക്കാട്
സംസ്ഥാന പ്രസിഡന്റ്
പട്ടികജാതി മോർച്ച
ബഡ്ജറ്റ് നിരാശാജനകമാണ്. കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളിലായി വിവിധ പ്രതിസന്ധിയിലുടെ കടന്നുപോകുന്ന വ്യാപാര മേഖലയ്ക്ക് പാക്കേജ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. വ്യാപാരികൾക്ക് സഹായകമായ പാക്കേജ് വരുംദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.
കെ.വി അബ്ദുൾ ഹമീദ്
ജില്ല പ്രസിഡന്റ്
വ്യാപാരി വ്യവസായി ഏകോപന സമിതി
വ്യാപാരികളെ എല്ലാ നിലയ്ക്കും ബഡ്ജറ്റ് അവഗണിച്ചു. പ്രളയ സമയത്തെ ആശ്വാസമായും ഈ സർക്കാർ ഒന്നും തന്നില്ല. കടകൾ ഇത്ര നാൾ പൂട്ടിക്കിടക്കുകയായിരുന്നു. പാക്കേജ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. നികുതി കൂട്ടിയില്ല എന്നതുമാത്രമാണ് ആശ്വസിക്കാനുള്ളത്.
ബിന്നി ഇമ്മട്ടി
സംസ്ഥാന കൺവീനർ
വ്യാപാരി വ്യവസായി കോൺഫെഡറേഷൻ
ബഡ്ജറ്റ് ജനക്ഷേമപരവും സ്വാഗതാർഹവുമാണ്. പുതിയ നികുതി നിർദ്ദേശങ്ങളില്ലാത്തത് വില വർദ്ധന പിടിച്ചു നിർത്താൻ സഹായകരമാക്കും.
എം.എം വർഗീസ്
ജില്ലാ സെക്രട്ടറി
സി.പി.എം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |