തൃശൂർ: കൊവിഡും ലോക് ഡൗണും മൂലം കഴിഞ്ഞവർഷം ഇല്ലാതെ പോയ സ്‌കൂളുകളിലെ തലയെണ്ണൽ ഇക്കുറിയും ഇല്ല. അതേസമയം, കുട്ടികളുടെ എണ്ണം ഇന്ന് ഉച്ചയ്ക്ക് മുമ്പ് പൂർത്തിയാക്കി കണക്ക് നൽകണമെന്ന് നിർദ്ദേശമുണ്ട്. എല്ലാ വർഷവും ആറാം പ്രവൃത്തിദിനത്തിലാണ് കുട്ടികളുടെ തലയെണ്ണി റിപ്പോർട്ട് നൽകിയിരുന്നത്.
ഡിവിഷൻ നിലനിറുത്തുന്നതും അദ്ധ്യാപകരെ നിമയമിക്കുന്നതും വെട്ടിച്ചുരുക്കുന്നതുമെല്ലാം ഈ കണക്കിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും കുട്ടികൾ സ്കൂളിൽ വരാത്തതിനെ തുടർന്നാണ് തലയെണ്ണൽ ഒഴിവാക്കിയത്. ആകെയുള്ള കുട്ടികളുടെ എണ്ണം അതത് പ്രധാന അദ്ധ്യാപകർ ബന്ധപ്പെട്ട ഓഫീസുകളിൽ എത്തിക്കണമെന്നാണ് നിർദ്ദേശം.
കൊവിഡ് മൂലം കുട്ടികളെ സ്‌കൂളിൽ ചേർക്കാൻ ജനം ഉൾവലിയുന്ന സാഹചര്യത്തിൽ പല സ്‌കൂളുകളിലും കുട്ടികളെ കിട്ടാതെ നെട്ടോട്ടത്തിലാണ്. സർക്കാരിന്റെ സ്‌കൂൾ പ്രവേശന ഗൂഗിൾ അപേക്ഷ ഏറെ വൈകി മേയ് 20നായിരുന്നു എത്തിയത്. അതിനാൽ അപേക്ഷയിൽ കുട്ടികളുടെ പ്രവേശനം ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സ്‌കൂളുകൾക്ക് എ.ഇ.ഒ വഴി ലഭിച്ചതത്രെ.
ആറാം പ്രവൃത്തി ദിനമായ തിങ്കളാഴ്ച കണക്കു നൽകമെന്നത് പിന്നീട് നീട്ടുകയായിരുന്നു. സ്‌കൂളുകളിൽ ഇതിന് ചുമതലപ്പെടുത്തിയ അദ്ധ്യാപകർ വീടുകളിൽ കണക്കൊരുക്കാൻ പെടാപ്പാടിലായിരുന്നു. സ്‌കൂൾ പ്രവേശനവും ടി.സി നൽകലും പൂർത്തിയാകാത്ത സാഹചര്യത്തിലാണ് തലയെണ്ണൽ കൂടി നടക്കുന്നത്.
കഴിഞ്ഞ വർഷം സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിലായി 4,20,753 പേരാണ് ഉണ്ടായിരുന്നത്. എന്നാൽ ഇത് അദ്ധ്യാപക നിർണയവുമായി ബന്ധപ്പെട്ട നടപടിയായാണ് വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം തലയെണ്ണൽ ഇല്ലാതായതിനെ തുടർന്ന് അദ്ധ്യാപക നിയമനങ്ങൾ നടന്നിരുന്നില്ല.
കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും
അടച്ചുപൂട്ടിയ കൊവിഡ് രണ്ടാം തരംഗത്തിനിടെ സ്‌കൂൾ തറന്നതിനാൽ വെള്ളം കുടിച്ച് കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും. ഒരു ഭാഗത്ത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ പഠന പശ്ചാത്തല സൗകര്യമില്ലാത്തത് പ്രതിസന്ധിയാകുന്നുണ്ട്. വിക്ടേഴ്‌സിലും കൈറ്റിലും ബ്രിഡ്ജ് കോഴ്‌സുകളാണ് ആദ്യം കുട്ടികൾ പഠിക്കേണ്ടത്. പഠസനൗകര്യം ഒരുക്കാൻ എന്ത് ചെയ്യുമെന്നതിൽ സർക്കാർ വ്യക്തതയുള്ള നിലപാട് ഇതുവരെ സ്വീകരിച്ചിട്ടില്ല.
തീരമേഖലകളിലും മലയോര മേഖലകളിലുമാണ് പ്രശ്‌നം രൂക്ഷമാകുന്നത്. പാഠപസ്തകങ്ങൾ കുട്ടികൾക്ക് എത്തിക്കാനാവാത്ത പ്രതിസന്ധിയുമുണ്ട്. പണി ഇല്ലാതെ നട്ടം തിരിയുന്ന രക്ഷിതാക്കൾക്ക് നോട്ട്ബുക്ക് അടക്കം വാങ്ങി നൽകാനാകാത്ത സാഹചര്യമാണ്. എന്നാൽ സ്‌കൂൾ കുട്ടികൾക്ക് നൽകുന്ന കിറ്റ് സാധാരണ കുടുംബത്തിന് ഏറെ ആശ്വാസകരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |