തൃശൂർ: ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ പതിമൂന്ന് വയസിന് താഴെയുളള പതിനഞ്ചോളം കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റത് മീനിൽ നിന്നാണെന്ന നിഗമനത്തെ തുടർന്ന് മാർക്കറ്റുകളിൽ കർശന പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ട്രോളിംഗ് നിരോധനമുള്ള സാഹചര്യങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും ധാരാളം മത്‌സ്യം പെട്ടി ഓട്ടോയിലും മറ്റും വിൽക്കുന്നുണ്ടെന്നും ഈ മത്‌സ്യമാകാം വിഷബാധയ്ക്ക് കാരണമെന്നും ശിശുരോഗ വിദഗ്ദ്ധൻ കളക്ടർക്ക് നൽകിയ പരാതിയിൽ പരാമർശിച്ചിരുന്നു.
ആറ് കുട്ടികൾക്ക് കിടത്തി ചികിത്‌സ വേണ്ടി വന്നു. തുടർന്നാണ്, അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഇവിടെയെത്തുന്ന മത്‌സ്യങ്ങൾ അടക്കം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും കഴിഞ്ഞ 18 ന് കളക്ടർ അസി. ഫുഡ് സേഫ്റ്റി കമ്മിഷണർക്ക് നിർദ്ദേശം നൽകിയത്. ട്രോളിംഗ് നിരോധന കാലങ്ങളിലാണ് അന്യസംസ്ഥാനങ്ങളിൽ നിന്നും മത്സ്യം ഏജന്റുമാർ മുഖേന കേരളത്തിലെത്തിക്കുന്നത്.
കേടാകാതെയിരിക്കാനായി ഫോർമാലിനും സോഡിയം ബെൻസോയേറ്റും അടക്കമുള്ളവ ചേർക്കുന്നുണ്ടെന്ന പരാതിയുയർന്നിരുന്നു. മീനിൽ രാസവസ്തുക്കൾ ചേർക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ഓപ്പറേഷൻ സാഗർറാണി പദ്ധതി മൂന്നു വർഷം മുൻപ് നടപ്പാക്കിയിരുന്നു. എന്നാൽ, പരാതികൾ ലഭിക്കുമ്പോഴല്ലാതെ നടപടികളുണ്ടാവാറില്ല.
വിഷമില്ലാത്ത മീൻ കണ്ടറിയാം
തെളിഞ്ഞ വൃത്താകൃതിയിലുള്ള കണ്ണുകളുണ്ടെങ്കിൽ നല്ലത്
ഫോർമാലിനുണ്ടെങ്കിൽ കുഴിഞ്ഞ, നീല കണ്ണുകൾ
മീൻ മുറിക്കുമ്പോൾ നല്ലതാണെങ്കിൽ ചുവന്ന ചോരയുണ്ടാകും.
മീൻ തൊടുമ്പോൾ കുഴിഞ്ഞുപോയാൽ അത് ഉപയോഗിക്കരുത്, മാംസത്തിന് ദൃഢതയുണ്ടാകും.
മീനിന് സ്വാഭാവിക മണം ഉണ്ടാകും, ഫോർമാലിനെങ്കിൽ മണം വ്യത്യാസപ്പെടും.
രക്തവർണമുള്ള ചെകിളപ്പൂവാണെങ്കിൽ മീൻ നല്ലതായിരിക്കും.
ശ്രദ്ധിക്കാൻ
വെള്ളത്തിൽ ലയിക്കുന്ന ഫോർമാലിൻ കഴുകിയാൽ കുറെ ഒഴിവാകും
നന്നായി വേവിച്ചാലും ഫോർമാലിൻ വിഘടിക്കും
മുറിക്കുമ്പോൾ ഉള്ളിൽ നീലനിറമുണ്ടെങ്കിലും പഴകി, ദുർഗന്ധമുള്ളതാണെങ്കിലും ഉപയോഗിക്കരുത്.
വൃത്തിഹീനമായ ചുറ്റുപാടുകളിൽ വിൽക്കുന്നവ വാങ്ങാതിരിക്കുക, അംഗീകൃത മാർക്കറ്റുകളെ ആശ്രയിക്കുക.
മായത്തിന് ലക്ഷം രൂപ പിഴ
മീനിൽ വിഷവസ്തുക്കളോ രാസപദാർത്ഥങ്ങളോ കലർത്തി വിറ്റാൽ ഒരു ലക്ഷം വരെയാണ് പിഴ. നിലവാരമില്ലാത്ത മീൻ വിറ്റാലും ശിക്ഷയുണ്ടാകും. കഴിഞ്ഞവർഷമാണ് ഓർഡിനൻസ് പ്രാബല്യത്തിലായത്. മീനിൽ വിഷം കലർത്തുന്നത് കണ്ടെത്തിയാൽ 10,000 രൂപയാണ് പിഴ. രണ്ടാമതും ആവർത്തിച്ചാൽ പിഴ 25,000 രൂപ. വീണ്ടും ആവർത്തിച്ചാൽ ഓരോ തവണയും ഒരു ലക്ഷം രൂപ പിഴയൊടുക്കണം. മത്സ്യലേലത്തിലും കച്ചവടത്തിലും നിയമലംഘനം നടത്തിയാലും കുടുങ്ങും.
പിഴയ്‌ക്കൊപ്പം ജയിൽ ശിക്ഷയും ഉറപ്പ്.
കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് കർശന പരിശോധന തുടങ്ങിയിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോർട്ട് ഉടൻ കളക്ടർക്ക് സമർപ്പിക്കും.
ഉദയശങ്കർ
അസി. ഫുഡ് സേഫ്റ്റി കമ്മിഷണർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |