പുതുക്കാട്: ചെന്നൈയിൽ താമസിക്കുന്ന ദമ്പതിമാർക്ക് വീട്ടുനികുതി വൈകിയതിനെ തുടർന്നുണ്ടായ പൊല്ലാപ്പിന് റവന്യൂ മന്ത്രിയുടെ വാട്സ് ആപ് പരാതിക്ക് പിന്നാലെ പരിഹാരം.
തൃക്കൂർ പഞ്ചായത്തിലെ മേക്കട്ടിപ്പാടം മൂന്നാം വാർഡിൽ കുര്യൻ വീട്ടിലെ ഫിലോമിന ചെറിയാനാണ് റവന്യൂ മന്ത്രി കെ.രാജന്റെ ഇടപെടൽ തുണയായത്. ജൂൺ 27 ന് ആണ് ഫിലോമിന മന്ത്രിക്ക് വാട്‌സ് ആപ്പിലൂടെ പരാതി അയച്ചത്.
ഭർത്താവിന്റെ ജോലിയും കുട്ടികളുടെ പഠനവുമായി ഇവർ ചെന്നൈയിലാണ്. 2008ൽ ഇവരുടെ ഒരു മകൻ മരിച്ചു. താഴെയുള്ള കുട്ടിക്ക് 11 വയസാണ്. വയസു കാലത്തെങ്കിലും നാട്ടിൽ താമസിക്കണമെന്ന ആഗ്രഹത്താൽ 2018ൽ തൃക്കൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ വീടു നിർമ്മിച്ചു. ലീവ് സമയത്ത് ഇവിടെ വന്നു താമസിക്കുകയും എല്ലാവർഷവും വീട്ടു നികുതി മുടക്കമില്ലാതെ അടക്കുകയും ചെയ്തിരുന്നു. എന്നാൽ കൊവിഡ് കാലഘട്ടമായതിനാലും പ്രഷർ, ഷുഗർ തുടങ്ങിയ അസുഖങ്ങളുള്ളതിനാലും നാട്ടിലെത്താനായില്ല. മാർച്ച് മാസം തൃക്കൂർ പഞ്ചായത്തിൽ നിന്നും ഫോണിൽ ബന്ധപ്പെട്ട് നികുതി അടയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു.
വാക്‌സിനെടുത്ത ശേഷം നാട്ടിൽ വന്ന് നികുതി അടയ്ക്കാമെന്ന് അറിയിച്ചിരുന്നു. വാക്‌സിൻ ലഭിച്ച ശേഷം നാട്ടിൽ വന്ന ഇവർ നികുതി അടയ്ക്കാൻ പഞ്ചായത്ത് ഓഫീസിലെത്തിയപ്പോൾ ഫ്രണ്ട് ഓഫീസിൽ നിന്നും അവഹേളനമായിരുന്നു. മാർച്ചിനുള്ളിൽ അടച്ചില്ല എന്നു തട്ടികയറുകയും റവന്യൂ റിക്കവറിക്കായി അയച്ചിട്ടുണ്ടെന്നും അറിയിച്ചു. വില്ലേജിലാണ് അടയ്ക്കാൻ സാധിക്കൂ എന്നറിയിച്ചു. ഓൺലൈനിൽ അടച്ചുകൂടായിരുന്നില്ലേ എന്നായി അടുത്ത ചോദ്യം. തൃക്കൂർ വില്ലേജ് ഓഫീസിലെത്തിയതോടെ, കളക്ടറേറ്റിലേക്കും താലൂക്കാഫിസിലേക്കും പോകണം എന്നൊക്കെയായി അറിയിപ്പ്. വാട്സ് ആപിൽ പരാതി ലഭിച്ചയുടനെ മന്ത്രി കളക്ടറോട് വിവരം അന്വേഷിച്ച് ഉടൻ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ടു. തുടർന്ന് കളക്ടർ ഇടപെട്ട് നികുതി അടയ്ക്കാനുള്ള അവസരം ഒരുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |