തൃശൂർ: നിരവധി പ്രക്ഷോഭങ്ങൾ കണ്ട കോർപറേഷന് മുന്നിലെ സമരവേദി പൊളിച്ചു നീക്കി. ശതാബ്ദിയിലെത്തിയ കോർപറേഷന് ആകർഷക കമാനമൊരുക്കുന്നതിന്റെ ഭാഗമായാണ്, നഗരസഭാ ഓഫീസെന്ന് ആലേഖനം ചെയ്ത കവാടം പൊളിച്ചത്. ഇ.കെ നായനാരും കെ. കരുണാകരനും ഡോ. സുകുമാർ അഴീക്കോടും എം.എൻ വിജയനും അടക്കമുള്ളവർ ഇവിടെ പ്രസംഗിച്ചിട്ടുണ്ട്. നഗരത്തിലെ തിരക്കുകൾക്കിടയിലും ആളുകൾക്ക് ഒത്തുകൂടാൻ കഴിയുന്ന സ്ഥലമെന്ന പ്രത്യേകതയുണ്ടായിരുന്നു.
രാജാവിന്റെ പ്രതിമ സമീപത്തുള്ളതിനാൽ ഗതാഗത നിയന്ത്രണത്തിന് പൊലീസിന് സഹായകമാകുമെന്നതായിരുന്നു മറ്റൊരു സവിശേഷത. നൂറാം പിറന്നാൾ ആഘോഷിക്കുകയാണ് തൃശൂർ കോർപറേഷൻ. 1921ലാണ് തൃശൂർ നഗരസഭ രൂപീകൃതമാകുന്നത്. ശതാബ്ദിയോട് അനുബന്ധിച്ച് പുതിയ കെട്ടിടത്തിനും നിലവിലെ കെട്ടിടം മുഖം മിനുക്കുന്നതിനും ഫണ്ട് വകയിരുത്തിയിട്ടുണ്ട്. സമരവേദിയായ കവാടം നീക്കി ഇവിടെ ആകർഷക കവാടമൊരുക്കുന്നതും നിലവിലെ കെട്ടിടങ്ങളുടെ നവീകരണവുമുൾപ്പെടെ അമ്പത് ലക്ഷത്തിലധികം തുകയാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ജൂണിൽ നിർമ്മാണം പൂർത്തീകരിക്കേണ്ടതായിരുന്നു. കൊവിഡ് ലോക്ക് ഡൗൺ കാരണം നീട്ടി. അടുത്ത ദിവസം തന്നെ പുതിയ കവാടത്തിന്റെ നിർമ്മാണം തുടങ്ങും. ആഗസ്റ്റിന് മുമ്പായി നവീകരണം പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്. പുതിയ കവാടം വരുന്നത് വരെ പൊതുയോഗങ്ങളോ മറ്റോ ഇവിടെ അരങ്ങേറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |