തൃശൂർ: കൊവിഡ് പശ്ചാത്തലത്തിൽ തൊഴിലവസരം സൃഷ്ടിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കാർഷികമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനം നടത്തേണ്ടത് അത്യാവശ്യമാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. കാർഷിക സർവകലാശാലയും കിലയും സംയുക്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നടപ്പാക്കുന്ന സംസ്ഥാന തല ഓൺലൈൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊവിഡാനന്തര കാലഘട്ടത്തിൽ ഏറ്റവും വലിയ പ്രശ്‌നമാണ് തൊഴിലില്ലായ്മ. ചെറുപ്പക്കാർ കാർഷിക മേഖലയിലേക്ക് വരണമെങ്കിൽ അവർക്ക് അതിൽ നിന്ന് മിനിമം വേതനം ലഭിക്കുന്ന സ്ഥിതി ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. കാർഷികമേഖലയിലുള്ള ഗവേഷണ, നിരീക്ഷണ ഫലങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി കാർഷികമേഖലയിൽ പ്രതിഫലിപ്പിക്കണമെന്ന് കൃഷിമന്ത്രി പി. പ്രസാദ് അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. മന്ത്രി കെ. രാജൻ മുഖ്യപ്രഭാഷണം നടത്തി. കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ ചന്ദ്രബാബു, വിജ്ഞാന വ്യാപന മേധാവി ഡോ. ജിജു പി. അലക്‌സ്, കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ എന്നിവർ പങ്കെടുത്തു. കാർഷികമേഖലയിലെ പുതിയ സാങ്കേതികവിദ്യകളെ കുറിച്ചും പ്രവണതകളെ കുറിച്ചും ഉള്ള അവബോധം സൃഷ്ടിക്കുന്നതിനും പുതിയമേഖലകളിലെ പ്രോജക്ടുകൾ തയ്യാറാക്കാനുള്ള പ്രാദേശിക നിർദേശങ്ങൾ ചർച്ച ചെയ്യുന്നതിനുമായാണ് പരിശീലനം. കാർഷിക സർവകലാശാലയിലെയും കിലയിലേയും വിദഗ്ധരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമാണ് പരിശീലനം നയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |