തൃശൂർ: പാറളം വെങ്ങിണിശ്ശേരിയിൽ ഭിന്നശേഷിക്കാരനായ ബിജുലാലിനും കുടുംബത്തിനും ആശ്വാസത്തിന്റെ വീടൊരുങ്ങി. കളക്ടർ എസ്. ഷാനവാസിന്റെ ഇടപെടലിലൂടെയാണ് വീട് ലഭിച്ചത്. താക്കോൽദാനം കളക്ടർ നിർവഹിച്ചു. ബിജുലാലും ഭാര്യ ബിന്ദുവും ഭിന്നശേഷിക്കാരാണ്. മകൾ അരുന്ധതി പ്ലസ്ടു വിദ്യാർത്ഥിനിയാണ്. കാലങ്ങളായി വാടക വീട്ടിൽ കഴിഞ്ഞിരുന്ന കുടുംബം ഒരു വർഷം മുമ്പാണ് വീടിനായി കളക്ടറെ സമീപിച്ചത്.
വീടിനുള്ള സ്ഥലം കളക്ടർ ഇടപെട്ട് കണ്ടെത്തുകയും ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ എന്ന സംഘടനയുടെ സഹകരണത്തോടെ വീടിന്റെ നിർമ്മാണം നടത്തുകയുമായിരുന്നു. കൊവിഡ് പ്രതിസന്ധി ഘട്ടത്തിനിടയിൽ വീട് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ബിജുലാലിന്റെ കുടുംബം പറഞ്ഞു. ഏഴ് മാസം കൊണ്ടാണ് പണി പൂർത്തിയാക്കിയത്. രണ്ട് ബെഡ്‌റൂം, വരാന്ത, ഹാൾ, അടുക്കള എന്നിവ ഉൾപ്പെടുന്നതാണ് പുതിയ ഭവനം. ഓണം സ്വന്തം വീട്ടിൽ ആഘോഷിക്കാമെന്ന സന്തോഷത്തിലാണ് ഈ കുടുംബം. പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി, ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ ജില്ലാ ചെയർമാൻ സുരേഷ് പൊറ്റെക്കാട്ട്, ഭാരവാഹികളായ രാജേഷ് കുമാർ, വിൽസന്റ്, മിജോയി ജോസഫ്, സുജിത് ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |