തൃശൂർ : കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ചോദ്യം ചെയ്തത് സുരക്ഷാ വലയത്തിൽ. എല്ലാവിധ സജ്ജീകരണങ്ങളും സഹിതമായിരുന്നു ചോദ്യം ചെയ്യൽ. പൊലീസ് ക്ലബ്ബിൽ അന്വേഷണ ഉദ്യോഗസ്ഥരായ എം.ജെ സോജൻ, വി.കെ. രാജു, ബെനഡിക്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ നടക്കുന്ന പൊലീസ് ക്ലബ്ബ് പരിസരം അടച്ചു പൂട്ടിയിരുന്നു.
ആദ്യം പൊലീസ് ക്ലബ്ബിന് പുറത്ത് മാദ്ധ്യമങ്ങളെ അടക്കം തടഞ്ഞെങ്കിലും പിന്നീട് പൊലീസ് ക്ലബ്ബ് പരിസരത്തേക്ക് പോകാൻ അനുവാദം നൽകി. എന്നാൽ ബി.ജെ.പി പ്രവർത്തകരെ അകത്തേക്ക് പ്രവേശിപ്പിക്കാതെ ഹൈ റോഡിൽ തടഞ്ഞു. ഇക്കണ്ടവാരിയർ റോഡിൽ നിന്ന് ഹൈറോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തും പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നു. കാൽനട യാത്രികരെ പോലും ഇതിലേ കടത്തി വിട്ടിരുന്നില്ല. രാവിലെ ഒമ്പതരയോടെ ഇതിലേയുള്ള പ്രവേശനം പൊലീസ് നിരോധിച്ചിരുന്നു.
അമ്പതിലേറെ പൊലീസുകാരെയാണ് സ്ഥലത്ത് സുരക്ഷയ്ക്കായി നിയോഗിച്ചത്. ഈസ്റ്റ് പൊലീസ്, ട്രാഫിക്, വനിതാ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷാ ക്രമീകരണം. ഏത് സാഹചര്യം നേരിടാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. ജലപീരങ്കിയും സ്ഥലത്തെത്തിച്ചു. ബി.ജെ.പിയുടെ സംസ്ഥാന ജില്ലാ നേതാക്കൾക്ക് പുറമേ മണ്ഡലം പ്രസിഡന്റുമാർ, മോർച്ച ഭാരവാഹികൾ നിരവധി പ്രവർത്തകരും ഹൈറോഡിലും പരിസരത്തും എത്തി.
റിപ്പോർട്ട് ഉടൻ
കുഴൽപ്പണ കേസ് സംബന്ധിച്ച അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിച്ചേക്കും. മൂന്ന് പ്രധാന നേതാക്കളെ കൂടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. എന്നാൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും പറയുന്നു. അതേസമയം കെ. സുരേന്ദ്രൻ അടക്കമുള്ളവർക്കെതിരെ കേസ് എടുക്കാൻ സാധിക്കില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇ.ഡിക്കാണ് കേസെടുക്കാൻ അധികാരമെന്നും ഉദ്യോഗസ്ഥർ പറയുന്നു. സുരേന്ദ്രൻ ചോദ്യം ചെയ്യലിനോട് സഹകരിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഫോൺ വിളികളുമായി ബന്ധപ്പെട്ടായിരുന്നു കൂടുതൽ ചോദ്യം ഉണ്ടായതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |