തൃശൂർ: ഇടപ്പള്ളി കുറ്റിപ്പുറം ദേശീയപാത (66) യുടെ വികസനത്തിന്റെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളിൽ നഷ്ടപരിഹാരത്തുക വിതരണം വേഗത്തിലാക്കി. ദേശീയപാത വികസനത്തിനായി ചാവക്കാട് താലൂക്കിലെ കടിക്കാട് മുതൽ കൊടുങ്ങല്ലൂർ താലൂക്കിലെ മേത്തല വരെയുള്ള 20 വില്ലേജുകളിൽ നിന്നായി 63 കിലോമീറ്റർ നീളത്തിൽ 205.4412 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്കായി നാഷണൽ ഹൈവേ അതോറിറ്റി നഷ്ടപരിഹാരത്തുകയായി 5093 കോടിയുടെ വിതരണാനുമതി നൽകിയിരുന്നു. ഇതിൽ 3,927 കോടി രൂപ ലഭ്യമായിട്ടുണ്ടെന്ന് സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടർ ഐ. പാർവ്വതിദേവി പറഞ്ഞു. കഴിഞ്ഞ ജൂലായ് അഞ്ചിന് 10 ഭൂവുടമകൾക്ക് റവന്യൂ മന്ത്രി കെ. രാജൻ അവാർഡ് രേഖകൾ കൈമാറുകയും 0.3354 ഹെക്ടർ ഭൂമി ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറി തുക ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. ഇതടക്കം പൂർണമായും ഭൂമിയുടെ രേഖകളും മറ്റ് തിരിച്ചറിയൽ രേഖകളും സമർപ്പിച്ച ഭൂവുടമകളിൽ നിന്നാണ് കഴിഞ്ഞദിവസം ഭൂമിയേറ്റെടുത്തത്.
11 വർഷത്തെ നടപടികൾ
കഴിഞ്ഞ 11 വർഷമായി നടന്നുവരുന്ന ഭൂമിയേറ്റെടുക്കൽ നടപടിയുടെ തുടർച്ച എന്ന നിലയിലാണ് ദേശീയപാത അതോറിറ്റിക്ക് ഭൂമിയേറ്റെടുത്ത് കൈമാറുന്നത്. ആദ്യഘട്ടത്തിൽ ഫണ്ട് ലഭ്യമായ ഭൂവുടമകൾക്ക് ഭൂമി വിട്ടൊഴിയാനുള്ള നോട്ടീസുകൾ 90 ശതമാനവും നൽകിക്കഴിഞ്ഞു. പൂർണമായും വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്ക് പുനരധിവാസ പാക്കേജിന് അർഹതയുള്ളതും വീട് ആവശ്യപ്പെടുന്ന പക്ഷം 50 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീട് അല്ലാത്തവർക്ക് 1,50,000 രൂപ നഷ്ടപരിഹാരത്തുകയിൽ ഉൾപ്പെടുത്തി നൽകും. വാണിജ്യ കെട്ടിടത്തിലെ വാടകക്കാരുടെ പുനരധിവാസ പാക്കേജുകൾ നിയമം അനുശാസിക്കുന്ന രീതിയിലും വിതരണം ചെയ്യും. കോടതി കേസുകൾ സമയബന്ധിതമായി തീർപ്പാക്കി കോടതിയുടെ നിർദ്ദേശങ്ങൾക്ക് വിധേയമായി നിയമാനുസൃതം നടപടി സ്വീകരിച്ചുവരികയാണ്.
ഭൂമി ഏറ്റെടുത്ത ശേഷം നഷ്ടപരിഹാരത്തുക തൊട്ടടുത്ത ദിവസം ഭൂവുടമകളുടെ അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്തുവരുന്നത്. കക്ഷികൾ പൂർണമായും രേഖകൾ സമർപ്പിക്കുന്ന മുറയ്ക്ക് നടപടിക്രമം പൂർത്തിയായി ഭൂമിയേറ്റെടുത്ത് നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നതാണ്.
ഹരിത വി. കുമാർ
കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |