ചേർപ്പ്: നൈഗോയയ്ക്ക് ഇക്കുറിയും നന്മയോണത്തിന്റെ നാളുകൾ. രണ്ട് വർഷം മുൻപ് ചൊവ്വൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹന അപകടത്തിൽ നൈഗോയയുടെ അച്ഛൻ ചൊവ്വൂർ സ്വദേശി ബിജീഷ് മരിച്ചിരുന്നു. ബിജീഷിനെ ഇടിച്ച് തെറിപ്പിച്ച കാർ നിറുത്താതെ പോയത് കേസ് അന്വേഷണത്തെ വഴിമുട്ടിച്ചിരുന്നു. ബിജീഷിന്റെ നിർദ്ധന കുടുംബത്തിന് ഇൻഷ്വറൻസ് തുക ലഭ്യമാക്കാൻ വേണ്ടി പിന്നീട് തൃശൂർ റൂറൽ ജില്ലാ ക്രൈം റെക്കാഡ്‌സ് ബ്യൂറോയിലെ അസി. സബ് ഇൻസ്‌പെക്ടറായ കെ.പി. സുധീർ അന്വേഷിച്ച് വാഹനവും പ്രതിയെയും കണ്ടെത്തിയിരുന്നു. നാളുകൾക്ക് ശേഷം ബിജീഷിന്റെ അമ്മയും ഭാര്യയും മടങ്ങുന്ന നിർദ്ധന കുടുംബത്തിന്റെ അവസ്ഥ കണ്ട് സുധീർ ഓണത്തിന് വീട്ടിലെത്തി നൈഗോയയ്ക്ക് ഓണസമ്മാനം നൽകിയിരുന്നു. എന്നാൽ ഇക്കുറിയും ആ പതിവ് തെറ്റിയില്ല. ഓണനാളിൽ എരവിമംഗലത്ത് കഴിയുന്ന ബിജീഷിന്റെ ഭാര്യയുടെ വീട്ടിലെത്തി സുധീർ നൈഗോയയ്ക്ക് പുതുവസ്ത്രങ്ങളും ധനസഹായവും നൽകി.
അച്ഛൻ വിദേശത്താണെന്നും അച്ഛന്റെ കൂട്ടുക്കാരനാണ് സുധീർ എന്ന വിശ്വാസവുമാണ് നൈഗോയയുടെ കുഞ്ഞുമനസിൽ ഉള്ളത്. നൈഗോയയെ എടുത്ത് ഓണവിശേഷങ്ങളും മറ്റും പങ്കുവച്ചാണ് സുധീർ മടങ്ങിയത്. ഇതെല്ലാം കണ്ട് നിന്നിരുന്ന ബിജീഷിന്റെ കുടുംബത്തിനും ഓർമ്മകൾ വേദനകളായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |