തൃശൂർ: ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ വീട്ടുമുറ്റങ്ങൾ വൃന്ദാവനങ്ങളാക്കി നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ശോഭായാത്രകളും മഹാശോഭായാത്രകളും ഇത്തവണയും നടന്നില്ല. എന്നാൽ വീട്ടുമുറ്റങ്ങൾ വൃന്ദാവനങ്ങളാക്കിയാണ് അഷ്ടമിരോഹിണി ആഘോഷം നടന്നത്.
രാവിലെ അമ്പാടി മുറ്റത്ത് കൃഷ്ണപ്പൂക്കളം ഒരുക്കിയാണ് ആഘോഷത്തിന് തുടക്കം കുറിച്ചത്. ഉറിയടിയും നടന്നു. 'വിഷാദം വെടിയാം വിജയം വരിക്കാം' എന്ന സന്ദേശമാണ് ഈ വർഷം മുന്നോട്ടുവച്ചത്. ഉച്ചയ്ക്ക് കൃഷണനൂട്ടിന് ശേഷം പുരാണ വേഷധാരികളായ നിരവധി കുട്ടികൾ വീട്ടുമുറ്റങ്ങളിൽ അണിനിരന്ന് ജയന്തി ആഘോഷങ്ങളിൽ പങ്കുകൊണ്ടു. വൈകീട്ട് ഭജന സന്ധ്യ, ദീപക്കാഴ്ച്ച എന്നിവയും വീടുകളിൽ ഉണ്ടായിരുന്നു.
തിരുവമ്പാടിയിൽ അഷ്ടമിരോഹിണി ആഘോഷം
തിരുവമ്പാടി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്നലെ രാവിലെ മദ്ദള കേളി, അഷ്ടപദി എന്നിവ നടന്നു. തുടർന്ന് 7.30ന് ഒരാനപ്പുറത്ത് ശീവേലി എഴുന്നള്ളിപ്പ് ഉണ്ടായി. വൈകീട്ട് ദീപക്കാഴ്ച്ച, പഞ്ചവാദ്യം, സോപാന സംഗീതം, ഭാഗവത പാരായണം എന്നിവയും ഉണ്ടായിരുന്നു. വടക്കുംനാഥ ക്ഷേത്രത്തിൽ ഗോപൂജ നടന്നു. അസി.കമ്മീഷണർ വി.എൻ. സ്വപ്ന, ജീവധനം മാനേജർ അഖിൽ, ക്ഷേത്രം അസി. മാനേജർ ശങ്കരനാരായണൻ, വി.ആർ. ഹരിഹരൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |