തൃശൂർ: ഗവൺമെന്റ്, എയ്ഡഡ് കോളേജുകളിൽ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ ഈ വർഷം ബിരുദ, പി.ജി സീറ്റുകൾ വർദ്ധിപ്പിക്കാൻ കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. കഴിഞ്ഞ വർഷം തുടങ്ങിയ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.
സ്വാശ്രയ കോളേജുകളിൽ 50 ശതമാനം മെറിറ്റ് സീറ്റിൽ പ്രവേശനം നടത്താത്ത കോളേജുകളോട് വിശദീകരണം തേടും. മെറിറ്റ് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് ശ്രദ്ധിയിൽപ്പെട്ടതിനെ തുടർന്നാണിത്. കോഴ്‌സുകൾ തുടങ്ങിയ ശേഷം താത്കാലികമായി മരവിപ്പിക്കുകയും വീണ്ടും തുടങ്ങുകയും ചെയ്യുന്നത് ഇനിമുതൽ ജില്ലാതല പരിശോധനാ സമിതിയുടെ ശുപാർശപ്രകാരം മാത്രമായിരിക്കും. നവംബർ 1 മുതൽ ഡിജിറ്റൽ സ്റ്റുഡന്റ്‌സ് സർവീസ് സെന്ററായ സുവേഗ പൂർണരീതിയിൽ പ്രവർത്തിപ്പിക്കാനും യോഗം തീരുമാനിച്ചു. ഇതിനായി കൂടുതൽ ജീവനക്കാരെ നിയോഗിക്കും.
ചോദ്യക്കടലാസ് തയ്യാറാക്കുന്നത് വേഗത്തിലാക്കാനായി പരീക്ഷാ ഭവനിൽ പുതിയ സെക്ഷൻ തുടങ്ങും. വിദേശ പൗരത്വം സംബന്ധിച്ച പരാതിയിൽ ലൈഫ് സയൻസ് പഠനവകുപ്പിലെ അദ്ധ്യാപകൻ ഡോ. ജി. രാധാകൃഷ്ണപിള്ളക്ക് ചാർജ്ജ് മെമ്മോ നൽകും. കായിക പഠനവകുപ്പിൽ യോഗ്യതയില്ലാത്ത വിദ്യാർത്ഥിക്ക് പ്രവേശനം നൽകിയെന്ന ആരോപണത്തിൽ രജിസ്ട്രാർ നടത്തിയ പ്രാഥമിക പരിശോധനയിൽ തുടർനടപടിക്കായി വൈസ്ചാൻസിലറെ യോഗം ചുമതലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |