മാള: ജഗതിയുടെ ഉപദേശം അനുസരിച്ചില്ല, അവസരത്തിനായി ആരുടെയും പിന്നാലെ പോകാതിരുന്ന മാളയ്ക്കടുത്ത് പാറപ്പുറം സ്വദേശിയായ തറേപ്പറമ്പിൽ മാള രവിക്ക് (77) സിനിമയിൽ ചുവടുറപ്പിക്കാനായില്ല. നാടകത്തെ പ്രണയിച്ച മാള രവി ഇതിനകം 15 സിനിമകളിൽ അഭിനയിച്ചു. ഒരുകാലത്ത് സിനിമാ രംഗത്തെ പ്രമുഖരുമായി അടുത്ത ബന്ധവും ഉണ്ടായിരുന്നു.
അങ്ങനെയിരിക്കെ 1994 ലാണ് ജഗതി ശ്രീകുമാറിന്റെ ഉപദേശം. മാള രവി ഓർക്കുന്നു...'അക്കാലത്ത് ജഗതിക്ക് ഓരോ ദിവസവും മൂന്നും നാലും സിനിമകളുണ്ടാകും. ജഗതിയുടെ കൂടെ താമസിക്കാനും ലൊക്കേഷനുകളിൽ ഒപ്പം വരാനും അവിടെ വച്ച് എല്ലാവരെയും പരിചയപ്പെടുത്താമെന്നുമായിരുന്നു വാഗ്ദാനം. അങ്ങനെ ആറ് മാസം കൊണ്ട് പ്രധാന വേഷങ്ങളിലേക്ക് ചുവടുവയ്ക്കാം. '. അന്ന് അങ്ങനെ ചെയ്യാനാകാത്തതിൽ നഷ്ടബോധമുണ്ട് രവിക്ക്.
ഇക്കാലത്തിനിടെ 30 ഓളം പ്രൊഫഷണൽ നാടകങ്ങളിലായി 3000 ഓളം വേദികളിലെത്തി. 1990 ലെ സംസ്ഥാന സർക്കാരിന്റെ മികച്ച നാടക നടനുള്ള അവാർഡും 2021 ൽ സംഗീത നാടക അക്കാഡമി കലാശ്രീ അവാർഡും നേടി. 1966 ൽ പ്രീമിയർ ടയേഴ്‌സിൽ വർക്കറായി. നാട്ടിൽ അമേച്വർ രംഗത്തെ അഭിനയത്തിൽ നിന്ന് 1973 ലാണ് കുന്നംകുളം ഗീതാഞ്ജലിയിലെത്തുന്നത്. പി.ജെ ആന്റണി, തിലകൻ, അബൂബക്കർ എന്നിവർ പോയപ്പോളായിരുന്നു രംഗപ്രവേശം. 2005ൽ കുഴൂർ പഞ്ചായത്ത് അംഗമായി. 1973 ൽ നാടക അഭിനയത്തിൽ നിന്നാണ് എൻ. ഗോവിന്ദൻ സംവിധാനം ചെയ്ത മനുഷ്യൻ എന്ന സിനിമയിലെത്തുന്നത്. പിന്നീട് മകം പിറന്ന മങ്ക, വെള്ളരിക്കാപ്പട്ടണം, അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്, ഉപ്പുകണ്ടം ബ്രദേഴ്‌സ്, പുതുക്കോട്ടയിലെ പുതുമണവാളൻ, സത്യൻ അന്തിക്കാടിന്റെ സമൂഹം, മനസിനക്കരെ, അക്ഷരം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
അവസരത്തിനായി ആരുടെയും പിന്നാലെ പോയിട്ടില്ല. എങ്കിലും ജഗതി ശ്രീകുമാറിന്റെ ഉപദേശം സ്വീകരിക്കാതിരുന്നത് നഷ്ടബോധമായി പലപ്പോഴും തോന്നാറുണ്ട്.
മാള രവി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |