പുതുക്കാട് : 73 ാം വയസിലും തൊഴിലുറപ്പു തൊഴിലിനിടയിലും പഠിച്ച്, സാക്ഷരതാ മിഷന്റെ പത്താംക്‌ളാസ് തുല്യതാ പരീക്ഷയിൽ വിജയിച്ച റോസിയുടെ ജീവിതാനുഭവം പുതുതലമുറയ്ക്ക് നൽകുന്നത് വെല്ലുവിളികളെ നേരിടാനുള്ള മനോബലം. ആ കഥ ഇങ്ങനെ...
ആമ്പല്ലൂരിനടുത്ത് വെണ്ടോറിൽ എട്ടു മക്കളുള്ള കുടുംബത്തിലെ മൂത്തവളായിരുന്നു റോസി. ഒമ്പതാം ക്ലാസിൽ പഠനം നിറുത്തി. കൊടകരക്കടുത്ത് തേശ്ശേരിയിലേക്ക് വിവാഹം കഴിപ്പിച്ചയച്ചു. വിവാഹ ശേഷം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ സ്വീപറായി. മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ മർദ്ദനം കൂടപ്പിറപ്പായി. ഇതിനിടെ നാലു മക്കളുണ്ടായി. ഒരു നാൾ മദ്യലഹരിയിൽ ഭർത്താവ് കള്ളിയത്തുപറമ്പിൽ, വർഗ്ഗീസ് റോസിയെ തലങ്ങും വിലങ്ങും വെട്ടി.
റോസി മരിച്ചെന്ന് കരുതി വർഗ്ഗീസ് ആത്മഹത്യ ചെയ്തു. തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 45 തുന്നിക്കെട്ട്. മരണമുഖത്ത് നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയ റോസി ചെറിയ ജോലിയാൽ മക്കളെയെല്ലാം പഠിപ്പിച്ചു. രണ്ട് പെൺ മക്കളെ വിവാഹം കഴിപ്പിച്ചു. പ്രീഡിഗ്രി വരെ പഠിച്ച മൂത്തമകൾ ലില്ലി കുടുംബിനിയായി. രണ്ടാമത്തെ മകൾ ലിറ്റി ബി.എസ്.സി നഴ്‌സിംഗ് പാസായി. ആലുവ ഗവ. ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റുള്ള മൂന്നാമത്തെ മകൻ ലിൽസൺ കോട്ടയത്തെ സ്വകാര്യ റസിഡൻഷ്യൽ സ്‌കൂൾ പ്രിൻസിപ്പാളും നാലാമൻ ലിന്റോ ഗൾഫിലുമാണ്. മക്കൾ പലയിടത്തായതിനാൽ റോസി തനിച്ചാണ് താമസം. സ്വീപർ ജോലിയിൽ നിന്നും വിരമിച്ച ശേഷമാണ് തൊഴിലുറപ്പ് തൊഴിലിന് പോയിത്തുടങ്ങിയത്.
തൊഴിലുറപ്പ് ജോലിക്കിടെയായിരുന്നു പഠനം. സഹകരണ ബാങ്ക് ഡയറക്ടർ കൂടിയായിരുന്ന ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ, ടെസി ഫ്രാൻസിസ്, തുടർപറനത്തിന് പ്രേരണ ചെലുത്തിയ രജിത ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് പ്രേരക് സത്യൻ മാസ്റ്റർ എന്നിവർക്കുള്ള കടപ്പാട് റോസി മറച്ചുവയ്ക്കുന്നില്ല. പ്ലസ് വണ്ണിന് രജിസ്റ്റർ ചെയ്ത റോസി പഠിക്കാനുള്ള തയ്യാറെടുപ്പിലാണ്. കൊടകര ബ്ലോക്ക് തുടർവിദ്യാ കേന്ദ്രത്തിൽ പത്താംതരം പഠിതാക്കളിൽ റോസി ഉൾപ്പെടെ പരീക്ഷ എഴുതിയ 27 പേരിൽ 24 പേർ വിജയിച്ചു. വിജയികൾക്ക് പ്രസിഡന്റ്, എം.ആർ രഞ്ജിത് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |