തൃശൂർ: സി.പി.എം ജില്ലാ സമ്മേളനത്തിന് അരങ്ങൊരുങ്ങുമ്പോൾ, ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും മാറ്റങ്ങൾക്ക് സാദ്ധ്യത. നിലവിലെ സെക്രട്ടറി എം.എം വർഗീസ് വീണ്ടും തുടർന്നേക്കുമെന്നാണ് സൂചന.
സ്വയംമാറാൻ തീരുമാനിച്ചാൽ മാത്രമേ, മറ്റൊരാളെക്കുറിച്ച് പാർട്ടി ചർച്ച ചെയ്യൂ. അങ്ങനെവന്നാൽ കെ.വി.അബ്ദുൾ ഖാദർ, യു.പി.ജോസഫ് എന്നിവർക്കാണ് കൂടുതൽ സാദ്ധ്യത. സെക്രട്ടേറിയേറ്റിൽ 75 വയസിന് മുകളിൽ പ്രായമുള്ളവർ ആരുമില്ല. വനിതാപ്രാതിനിദ്ധ്യം ഉറപ്പാക്കാൻ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിനെ ഉൾപ്പെടുത്തിയേക്കും.
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് തരം താഴ്ത്തപ്പെട്ടതിനാൽ കെ.ആർ.വിജയ, സെക്രട്ടേറിയറ്റിലേക്ക് വരാനുള്ള സാദ്ധ്യത മങ്ങി. ദളിത് പ്രാതിനിദ്ധ്യം കൂടി പരിഗണിച്ചാൽ ടി.കെ.വാസുവും സെക്രട്ടറിയേറ്റിലേക്ക് കടന്നുവന്നേക്കാം. യുവാക്കളിൽ നിന്ന് ഡി.വൈ.എഫ്.ഐ മുൻജില്ലാ സെക്രട്ടറി സി. സുമേഷിനെയും പരിഗണിച്ചേക്കാം.
പി.കെ.ഷാജൻ, സേവ്യർ ചിറ്റിലപ്പിള്ളി, ബാബു.എം.പാലിശേരി, മുരളി പെരുനെല്ലി, കെ.കെ.രാമചന്ദ്രൻ എന്നിവരും നിലവിൽ സെക്രട്ടേറിയേറ്റിലുള്ളവരാണ്. ശാരീരികാവശതകളെ തുടർന്ന് ബാബു എം.പാലിശേരി വിശ്രമത്തിലാണ്. സഹോദരനും മുൻ ജില്ലാ കമ്മിറ്റിയംഗവുമായ ബാലാജിയും സെക്രട്ടേറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ സാദ്ധ്യതയുണ്ട്. സേവ്യർ ചിറ്റിലപ്പിള്ളിയും കെ.കെ.രാമചന്ദ്രനും മുരളി പെരുനെല്ലിയും നിലവിൽ എം.എൽ.എമാരാണ്. കേന്ദ്ര കമ്മിറ്റി അംഗം കെ.രാധാകൃഷ്ണന് പുറമേ സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലുമായി ജില്ലയിൽ നിന്ന് ബേബി ജോൺ മാസ്റ്റർ, എൻ.ആർ.ബാലൻ, പി.കെ.ബിജു, എ.സി.മൊയ്തീൻ എന്നിവരാണുള്ളത്.
എല്ലാം പിണറായിക്ക് മുന്നിൽ
ബ്രാഞ്ച്, ലോക്കൽ, ഏരിയ സമ്മേളനങ്ങൾ ഏറെ പരിക്കില്ലാതെ കടന്നുപോയെങ്കിലും ജില്ലാ സമ്മേളനത്തിൽ രൂക്ഷമായ വിമർശനമുയർന്നേക്കാം. കരുവന്നൂർ പ്രധാനവിഷയമായി നിലനിൽക്കുന്നു. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനവും ചർച്ചയിൽ വന്നേക്കും. കരുവന്നൂർ വിഷയം പൊട്ടിത്തെറിയിലേക്ക് പോകാതിരിക്കാനുള്ള മുൻകരുതൽ നേതൃത്വം സ്വീകരിച്ചിട്ടുണ്ട്. ഇത്തരം അപസ്വരങ്ങൾ ഉയരാതിരിക്കാനാണ്, മുഴുവൻ സമയം മുഖ്യമന്ത്രി പിണറായിവിജയൻ സമ്മേളനത്തിനെത്തുന്നതും. കുന്നംകുളം ഏരിയ സമ്മേളനത്തിൽ മാത്രമായിരുന്നു മത്സരം. കൊടുങ്ങല്ലൂരിൽ മത്സരസാദ്ധ്യതയുണ്ടായെങ്കിലും പരിഹരിച്ചു. അനുനയ നീക്കം ഫലം കാണാതിരുന്ന കുന്നംകുളത്ത് ഔദ്യോഗിക പാനലിനെതിരെ എട്ട് പേരാണ് മത്സരിച്ചത്. ഇങ്ങനെ മത്സരിച്ചവരെല്ലാം പരാജയപ്പെട്ടു. 21 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനവും 23 ലെ സമാപന സമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ, കേന്ദ്രകമ്മിറ്റിയംഗങ്ങളായ മന്ത്രി കെ.രാധാകൃഷ്ണൻ, എം.സി.ജോസഫൈൻ, എ.കെ.ബാലൻ, ബേബിജോൺ എന്നിവർ മുഴുവൻ സമയം പങ്കെടുക്കും. ജനുവരി 21 മുതൽ 23 വരെ തൃശൂരിലാണ് സമ്മേളനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |