തൃശൂർ: ദന്തഗോപുരങ്ങളിലിരിക്കുന്നവർക്ക് തൊഴിലാളികളുടെ ജീവിതം മനസിലാക്കാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ കൗൺസിലിന്റെ പൊതുസമ്മേളനവും സുന്ദരൻ കുന്നത്തുള്ളി ജില്ലാ പ്രസിഡന്റായി ചുമതലയേറ്റെടുക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചുമട്ടുതൊഴിലാളികൾ എന്തിനാണെന്നും അക്കാലം കഴിഞ്ഞില്ലേയെന്നും അടുത്തിടെ ഒരു ജഡ്ജി എന്നോട് ചോദിച്ചിരുന്നു. അവരുടെ വേദന പലർക്കും മനസിലാക്കാനാവില്ല. ഇത്തരം ചോദ്യങ്ങളുണ്ടാകുന്നത് അതിനാലാണ്. സി.ഐ.ടി.യു പോലുള്ള സംഘടനകൾ പാർട്ടി നേതാക്കളെ തൊഴിലാളിപ്രസ്ഥാനം നയിക്കാൻ കെട്ടി ഇറക്കുമ്പോൾ തൊഴിലാളികളിൽ നിന്ന് തന്നെയുള്ള നേതാക്കളെ ഐ.എൻ.ടി.യു.സിയെ ഏൽപിക്കുന്ന പാരമ്പര്യമാണ് കോൺഗ്രസിന്റേത്. എച്ച്. എൻ.എല്ലിലെ തൊഴിലാളി ആയ ആർ. ചന്ദ്രശേഖരനെ സംസ്ഥാന പ്രസിഡന്റാക്കിയതും സുന്ദരൻ കുന്നത്തുള്ളിയെ ജില്ലാ പ്രസിഡന്റ് ആക്കിയതും അവരുടെ തൊഴിൽ പാരമ്പര്യം കൂടി പരിഗണിച്ചാണ്.
നരേന്ദ്രമോദിയും പിണറായി വിജയനും തൊഴിലാളികളെ വഞ്ചിക്കുകയാണ്. അതേസമയം, ഐ.എൻ.ടി.യു.സിക്ക് അർഹമായ പ്രാധാന്യം കോൺഗ്രസ് നൽകുന്നില്ലെന്ന് അദ്ധ്യക്ഷനായിരുന്ന സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. മൂന്നാമതും ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുന്ദരൻ കുന്നത്തുള്ളിയെ ആദരിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ടി.വി. ചന്ദ്രമോഹൻ, പി.എ. മാധവൻ, കൃഷ്ണവേണി ശർമ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി, കെ.കെ. കൊച്ചുമുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |