തൃശൂർ : സാംസ്‌കാരിക സ്ഥാപനങ്ങളെ ഏകോപിപ്പിക്കാൻ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സാംസ്‌കാരിക ഉന്നത സമിതി തൃശൂരിൽ തേക്കിൻകാട് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഇതര സാംസ്‌കാരിക സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് 26, 27 തീയതികളിൽ തേക്കിൻകാട് മൈതാനിയിൽ ഒരുക്കുന്ന കെ.പി.എ.സി ലളിത വേദിയിലാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
പൊതുസമ്മേളനം, സെമിനാർ, നൃത്തം, നാടകം, വാദ്യം, സംഗീതം തുടങ്ങിയ കലകളെ സംയോജിപ്പിച്ചാണ് ഫെസ്റ്റിവൽ നടത്തുന്നത്. കുട്ടികൾക്ക് പ്രയോജനപ്രദമായ മെഗാ ക്വിസ് പരിപാടിയും പരീക്ഷകളെ അഭിമുഖീകരിക്കാനുള്ള പരിശീലനവും സംഘടിപ്പിക്കും. മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം റവന്യൂമന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രസംവിധായകൻ കമൽ കെ.പി.എ.സി ലളിതയെ അനുസ്മരിക്കും.
തേക്കിൻകാട് ഫെസ്റ്റിവൽ ലോഗോ പ്രകാശനം
തൃശൂർ : ദുരിത കാലത്തും ഉത്സവവേദികൾ സജീവമാകുന്നത് കലാകാരന്മാർക്കെന്ന പോലെ കലാസ്വാദകർക്കും ഏറെ സഹായകരമാണെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. സാംസ്‌കാരിക ഉന്നത സമിതി സംഘടിപ്പിക്കുന്ന തേക്കിൻകാട് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ സാംസ്‌കാരിക നിലവാരം മെച്ചപ്പെടുത്താൻ കലകളെപ്പോലെ പ്രയോജനപ്രദമായ മറ്റൊരുപാധിയില്ല. ഉന്നത സമിതി സെക്രട്ടറി ഡോ. പ്രഭാകരൻ പഴശ്ശി, ജവഹർ ബാലഭവൻ മാനേജ് കമ്മറ്റിയംഗം ഡോ.എം.എൻ.വിനയകുമാർ തുടങ്ങിയവർ പങ്കെടുത്തു. മാർച്ച് 26, 27 തീയതികളിൽ തേക്കിൻകാട്ടിലെ കെ.പി.എ.സി ലളിത വേദിയിലാണ് സെമിനാറുകൾ, വിവിധ കലാപരിപാടികൾ, മെഗാക്വിസ് തുടങ്ങിയവ ഉൾപ്പെടുന്ന ഫെസ്റ്റിവൽ സംഘടിപ്പിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |