തൃശൂർ: തൃശൂർ പൂരം അടക്കമുള്ള പ്രധാന ഉത്സവങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനം. ഭിന്നശേഷി സൗഹൃദമാക്കാനുള്ള നടപടികളുടെ ഭാഗമായി കളക്ടർ ഹരിത വി. കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ആഘോഷങ്ങളിലും എക്‌സിബിഷനുകളിലും ഭിന്നശേഷി ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുകയും പങ്കാളിത്തം ഉറപ്പ് വരുത്താനുള്ള ശ്രമങ്ങൾ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി. ഭിന്നശേഷി സർവേ തരംതിരിച്ച് രണ്ട് മാസത്തിനുള്ളിൽ വിവരങ്ങൾ പുതുക്കി മേയ് 30നകം സമർപ്പിക്കാനും യോഗം നിർദ്ദേശിച്ചു.
ഭിന്നശേഷി വിഭാഗക്കാർക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ ആനുകൂല്യങ്ങൾ, ചികിത്സ എന്നിങ്ങനെ എല്ലാ വിവരങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന രീതിയിൽ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ഭിന്നശേഷി ജാലകം എന്ന പേരിൽ കോമൺ ഇൻഫർമേഷൻ സെന്റർ സ്ഥാപിക്കാനുള്ള പദ്ധതികൾ യോഗം ആസൂത്രണം ചെയ്തു. നാഷണൽ ട്രസ്റ്റ് ആക്ടിന്റെ ലീഗൽ ഗാർഡൻഷിപ്പ് സമ്പൂർണമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. ഭിന്നശേഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതിനും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിനുള്ള കാലതാമസം ഒഴിവാക്കാനും അദാലത്തുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. രണ്ട് മാസത്തിലൊരിക്കൽ താലൂക്ക് തലത്തിൽ ഭിന്നശേഷി പരാതി പരിഹാര അദാലത്തുകൾ ചേരണമെന്നും തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ, ജില്ലാ സാമൂഹിക നീതി ഓഫീസർ അഷ്‌കർ ഷാ, ജില്ലാ വനിത ശിശുവികസന ഓഫീസർ മീര, നിപ്മർ എക്‌സിക്യൂട്ടീവ് ഡയറക്ടർ സി.ചന്ദ്രബാബു, സ്‌പെഷ്യൽ സ്‌കൂൾ കോർഡിനേറ്റർ ഫാ.ജോൺസൺ, ഡോ.സതീഷ്, ഐ.സി.ഡി.എസ് സൂപർവൈസർ വിനീത ഉണ്ണിക്കൃഷ്ണൻ, പരിവാർ സംഘടനാ പ്രതിനിധി ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |